
എടക്കര: പോത്തുകല്ലിലും എടക്കരയിലുമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ. പോത്തുകല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 10.18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരും എടക്കരയിൽ കൈവശം വെച്ചതിന് ഒരാളുമാണ് പിടിയിലായത്.
പോത്തുകല്ലിൽ ചുങ്കത്തറ തച്ചങ്ങോട് കണിയാംപറമ്പ് അജയ് (25), അയൽവാസി മേലെപുത്തൻ വീട്ടിൽ ബിജോ വർഗീസ് (31) എന്നിവരാണ് അറസ്റ്റിലായത്. നിലമ്പൂർ ഡി.വൈ.എസ്.പി എൻ.റഫീക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച രാത്രി ഏഴിനാണ് പോത്തുകല്ല് സബ് ഇൻസ്‌പെക്ടർ പി.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം തെരച്ചിൽ നടത്തിയത്.
അജയിയുടെ മാതാവിന്റെ ചുങ്കത്തറ കുറുമ്പലങ്ങോടുള്ള വീട്ടിൽ വെച്ച് ലഹരിമരുന്ന് ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് പിടിയിലായത്. ഇവരിൽ നിന്ന് ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. അജയിനെതിരെ നേരത്തെ 16 കിലോ കഞ്ചാവ് കടത്തിയതിന് ആന്ധ്രയിലെ പാടേരു പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.
സീനിയർ സി.പി.ഒമാരായ അബ്ദുൾ നാസർ, സാബിറലി, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ടി നിബിൻദാസ്, ജിയോ ജേക്കബ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചുങ്കത്തറ കുറ്റിമുണ്ട കുറ്റിപ്പുറത്ത് അഖിൽ സേവ്യറിനെ (29) എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് 1.10 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |