
തൃശൂരിന്റെ തീരദേശമായ കഴിമ്പ്രത്തെ മണൽപ്പരപ്പിൽ തിരശ്ശീല ഉയർത്തി മലയാള നാടക ചരിത്രത്തിൽ ഇടം പിടിച്ച കഴിമ്പ്രം തിയേറ്റേഴ്സ് ഒരു ഫ്‌ളെക്സിബിൾ നടനെ സൃഷ്ടിച്ചു. അതാണ് ലിഷോയ്. നാലരപതിറ്റാണ്ട് പിന്നിടുന്ന അഭിനയജീവിതത്തിൽ, നാടകവും സിരീയലും സിനിമയും ഒരു പോലെ ഇപ്പോഴും വഴങ്ങുന്ന, ഇഷ്ടപ്പെടുന്ന നടൻ. അഭിനയത്തിന്റെ മൂന്നിടങ്ങളിലൂടെയുളള യാത്രയെക്കുറിച്ച് കുരിയച്ചിറയിലെ വീട്ടിലിരുന്ന് ലിഷോയ് കേരളകൗമുദിയാേട് പറയുന്നു:
പഠിക്കുന്ന കാലത്തുതന്നെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. ഷേക്സ്പീരിയൻ കൃതികളെ ആസ്പദമാക്കിയുളള നാടകങ്ങളായിരുന്നു തുടക്കകാലത്ത് അവതരിപ്പിച്ചത്. ഒഥല്ലോയും റോമിയോ ആന്റ് ജൂലിയറ്റുമെല്ലാം നിരവധി തവണ വേദികളിൽ കയറിയപ്പോൾ അതിൽ പ്രധാന നടനും നായകനുമെല്ലാമായി. പഠിപ്പിനേക്കാൾ ഇഷ്ടം നാടകത്തിനോടായിരുന്നു. പ്രൊഫഷണൽ നാടകവേദിയിൽ തിളങ്ങി നിന്ന കഴിമ്പ്രം വിജയേട്ടന്റ നേതൃത്വത്തിൽ തുടങ്ങിയ കഴിമ്പ്രം തിയറ്റേഴ്സിലൂടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. നാടകത്തോടും സിനിമയോടുമുളള അഭിനിവേശം കൊണ്ട് മദ്രാസിലെത്തി. സംവിധായകൻ കമലുമായി സ്‌കൂൾ പഠനകാലത്തു തന്നെ അടുപ്പമുണ്ടായിരുന്നു. മദ്രാസിൽ കമലും ശ്രീനിവാസനും അടക്കമുളളവർ ചലച്ചിത്രപ്രവർത്തനങ്ങളിൽ സജീവമാകുന്ന കാലത്ത് ഞാനും അവിടെയുണ്ടായിരുന്നു.
വേദികളിലേക്കുള്ള ഓട്ടംപാച്ചിലിൽ സ്വന്തം ബിസിനസും കുടുംബകാര്യങ്ങളും ശ്രദ്ധിക്കാനാവാതെ വന്നു. താൽക്കാലികമായി ബിസിനസിലേക്ക് കടന്നെങ്കിലും നാടകം മനസ് വിട്ടുപോയില്ല. അങ്ങനെയാണ് സ്വന്തം ഉടമസ്ഥതയിൽ യമുന എന്റർടെയ്നർ തുടങ്ങിയത്.
അവിചാരിതമായാണ് സിനിമയിലെത്തുന്നത്. ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ യോദ്ധയാണ്. നേപ്പാളിൽ അതിന്റെ ചിത്രീകരണത്തിനിടെയാണ് സിനിമയിലുളളവരുമായി ഏറെ അടുക്കുന്നത്. നാടകത്തിന്റെ സ്വാധീനം അഭിനയത്തിലുണ്ടായിരുന്നു. അതിവൈകാരികമായി അഭിനയിക്കുന്നതു കണ്ട് തിരക്കഥാകൃത്ത് ലോഹിതദാസാണ് എന്നെ തിരുത്തിയത്. ഒരു സിനിമാ നടനായി രൂപപ്പെടുത്തിയത് അദ്ദേഹമാണെന്ന് പറയാം. സ്വാഭാവികമായി എങ്ങനെ ലളിതമായി അഭിനയിക്കാമെന്ന് അദ്ദേഹം പറഞ്ഞുതരുമായിരുന്നു. കസ്തൂരിമാൻ എന്ന സിനിമയിലെ എന്റെ കഥാപാത്രത്തിലേക്ക് ഇഴുകിച്ചേരാൻ എനിക്ക് കഴിഞ്ഞതും അങ്ങനെയാണ്. സ്വപ്നക്കൂട്, രാപ്പകൽ, വജ്രം, കറുത്തപക്ഷികൾ തുടങ്ങി ഒടുവിൽ ദൃശ്യം 3 വരെ 150 ഓളം സിനിമകളിൽ എത്തിനിൽക്കുന്നു. ആരംഭം എന്ന സിനിമയാണ് ഇനി റിലീസാവാനുളളത്.
രണ്ടും ഒരു പോലെ കൊണ്ടുപോകാറുണ്ട്. പക്ഷേ, സിനിമ കുറച്ച് സമയമെടുത്ത് കൂടുതൽ പെർഫെക്ഷനോടെ ചെയ്യാനാകും. സീരിയൽ പെട്ടെന്ന് തീർക്കേണ്ടതുകൊണ്ടുളള പരിമിതികളുണ്ട്. ഏകദേശം എൺപത്തി അഞ്ചോളം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ ചലച്ചിത്രങ്ങളിലും അഭിനയിക്കാൻ തുടങ്ങി. കുങ്കുമപ്പൂവ്, മുഖമറിയാതെ കഥയറിയാതെ, കറുത്തമുത്ത്, മാംഗല്യം...അങ്ങനെ കുറേ സീരിയലുകൾ ഹിറ്റായി. ഈയിടെ വീണ്ടും നാടകത്തിൽ അഭിനയിച്ചു. തൃപ്രയാറിലാണ് ഊരുഭംഗം എന്ന നാടകത്തിൽ അഭിനയിച്ചത്.
മകൾ ലിയോണ നടിയും മോഡലുമാണ്. മകൻ ലയണൽ മ്യൂസിക് പ്രൊഡ്യൂസറും ഡി.ജെ.ആർട്ടിസ്റ്റുമാണ് . ഞങ്ങൾ തിരക്കുകളിലാകുമ്പോൾ ഭാര്യ ബിന്ദുവാണ് എല്ലാം നോക്കിനടത്തുന്നത്. മോഡലിങ്ങിൽനിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന് ശ്രദ്ധേയയായ ലിയോണ 10 വർഷത്തിലേറെയായി സിനിമയിലുണ്ട്. ചെറുപ്പത്തിൽ തന്നെ സിനിമയും കലാപ്രവർത്തനങ്ങളുമെല്ലാം മക്കളുടെ മനസിലുമുണ്ടായി.
നല്ല കഥകളില്ലാത്തതു തന്നെയാണ് പ്രശ്നം. പക്ഷേ, മൂല്യബോധം പുലർത്തുന്ന പല പരീക്ഷണസിനിമകളും വിജയിക്കുന്നു. അമിതമായ താരഭാരം സിനിമയെ പലപ്പോഴും ബാധിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. ചെറുപ്പക്കാർ നടത്തുന്ന പരീക്ഷണങ്ങൾ പലതും ക്ലിക്കാവുന്നുണ്ട്. എന്തായാലും മലയാള സിനിമയെക്കുറിച്ച് പ്രതീക്ഷകളുണ്ട്.
Veteran Malayalam actor Lishoy reflects on his four-and-a-half-decade acting career spanning theater, television serials, and cinema. He began with Kazhimbram Theaters and Shakespearean plays, later starring in approximately 150 films like "Yodha" and 85 serials. Lishoy credits scriptwriter Lohithadas for refining his film acting style, continuing to be a versatile presence in Malayalam entertainment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |