
തിരുവനന്തപുരം: സസ്പെൻഷൻ പിൻവലിച്ച് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതിന് പിന്നാലെ, ഇന്നുചേരുന്ന സിവിൽ സർവീസ് ബോർഡ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോക്, സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് എന്നിവർക്ക് ഏതു വകുപ്പിൽ നിയമനം നൽകണമെന്നതിൽ തീരുമാനമെടുക്കും. സുപ്രധാന സ്ഥാനങ്ങൾ നൽകിയേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശം കൂടി പരിഗണിച്ചാകും ഇത്. ഇതിനൊപ്പം ഐ.എ.എസ് തലത്തിലും അഴിച്ചുപണിയുണ്ടാകും.
ഇരുവരേയും സർവീസിൽ തിരിച്ചെടുക്കാനുള്ള ഫയലിൽ മുഖ്യമന്ത്രി ശനിയാഴ്ച ഒപ്പിട്ടിരുന്നു. പിന്നാലെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് സസ്‌പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കി. അതേസമയം, സർവീസ് ചട്ടം അനുസരിച്ച് ഇരുവർക്കുമെതിരെയുള്ള അച്ചടക്ക നടപടികൾ തുടരുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
ഇടത് സർക്കാറിനെ വിമർശിച്ചതിന്റെ പേരിലായിരുന്നു തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തൊട്ടുമുമ്പ് ബി. അശോകിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറി
എ. ജയതിലകിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിമർശിച്ചതിന് ഒന്നര വർഷമായി സസ്പെൻഷനിലുള്ള എൻ. പ്രശാന്തിന് അച്ചടക്ക നടപടിയുടെ ഭാഗമായി ഒൻപത് ചാർജ് മെമ്മോകളും നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ നിർദ്ദേശം
പരിഗണിക്കാതെ ഉത്തരവ്
മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദ്ദേശിച്ച രീതിയിലല്ല ബി.അശോകിന്റേയും, പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയതെന്ന് ആരോപണമുണ്ട്. 1969ലെ ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) ചട്ടം 24 പ്രകാരം ഏതൊരു അച്ചടക്ക നടപടിയും തുടർനടപടികളും അവസാനിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. ഇതനുസരിച്ച് ഉത്തരവ് ഇറക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്നാണ് അറിയുന്നത്. എന്നാൽ, സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഇരുവർക്കുമെതിരെയുള്ള അച്ചടക്ക നടപടികൾ തുടരുമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |