
തൃശൂർ: കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് കാലിക്കറ്റ് സർവകലാശാല തൃശൂർ ജില്ലാ ഡി സോൺ കലോത്സവം നിർത്തിവച്ചു. മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ആണ് കലോത്സവം നടക്കുന്നത്. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ആക്രമണത്തിൽ പരിക്കേറ്റ കേരളവർമ്മ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആഷിശിന്റെ നില ഗുരുതരമാണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ആഷിശ്.
കെഎസ്‌യു ജില്ലാ അദ്ധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കുകയായിരുന്നുവെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം. എന്നാൽ എസ്‌എഫ്‌ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന് കെഎസ്‌യു ആരോപിച്ചു. സ്‌കിറ്റ് മത്സരം നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. തുടർന്ന് കലോത്സവം നിർത്തിവയ്ക്കുകയായിരുന്നു.
ജനുവരി 24നാണ് കലോത്സവം ആരംഭിച്ചത്. ഇന്നായിരുന്നു സമാപനം നടക്കേണ്ടിയിരുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്രതാരം സലിംകുമാർ ആണ് നിർവഹിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |