
അനാശാസ്യ കേന്ദ്രം നടത്തിപ്പ് കേസിലും അക്ബർ അറസ്റ്റിൽ
കൊച്ചി: കലൂരിൽ യുവതികളെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്ത പത്തംഗ സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി. മലപ്പുറം പൊന്നാനി ബിയ്യം സ്വദേശികളായ തെസ്‌നി ഷെറിൻ (21), എ.കെ. തെസ്‌നി (22) എന്നിവരാണ് അറസ്റ്റിലായത്. എടപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവർ അധിക്ഷേപിച്ചു സംസാരിച്ചതിനെ യുവതികൾ ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
മുഖ്യപ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി അക്ബറിന്റെ (30) സുഹൃത്തുക്കളാണിവർ. മർദ്ദനക്കേസിൽ അക്ബറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കലൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ഇയാൾ പെൺവാണിഭം നടത്തിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ലോഡ്ജ് പൊലീസ് സീൽ ചെയ്തു. അനാശാസ്യകേന്ദ്രം നടത്തിയ കേസിലും അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
അക്ബറെയും തെസ്‌നി ഷെറിനെയും എ.കെ. തെസ്‌നിയെയും വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്ബറിൽ നിന്നാണ് യുവതികളുടെ ഒളിസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചത്. എറണാകുളം നോർത്ത് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.30ന് കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപമാണ് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷയ്‌ക്കായി കലൂരിൽ താമസിച്ച് പഠിക്കുന്ന പാലക്കാട്, കോഴിക്കോട് സ്വദേശികളായ യുവതികൾക്ക് മർദ്ദനമേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |