
കൊച്ചി: സ്‌കോളർഷിപ്പിന്റെ മറവിൽ 25,000രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസിലെ മുൻ സീനിയർ ക്ലർക്കും നിലവിൽ തിരുവനന്തപുരം ജില്ലാ ഓഫീസിൽ സീനിയർ ക്ലർക്കുമായ തൊടുപുഴ ഇടവെട്ടി സ്വദേശി റഷീദ് കെ. പനക്കലിന് (50) മൂവാറ്റുപുഴ വിജിലൻസ് കോടതി മൂന്നുവർഷം കഠിനതടവും അഞ്ചുലക്ഷംരൂപ പിഴയും വിധിച്ചു.
മൂന്നാർ സ്വദേശിയുടെ മകൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽനിന്ന് 2019 മുതൽ അനുവദിച്ചിരുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് തന്റെ ഇടപെടൽ മൂലമാണ് വേഗത്തിൽ ലഭിക്കുന്നതെന്ന് വിശ്വസിപ്പിച്ചാണ് റഷീദ് കൈക്കൂലി ആവശ്യപ്പെട്ടത്. 2021ൽ അനുവദിച്ച തുകയിൽ നിന്ന് ആവശ്യപ്പെട്ട 40,000 രൂപയിൽ ആദ്യഗഡുവായി 25,000 കൈപ്പറ്റിയപ്പോൾ ഇടുക്കി വിജിലൻസ് യൂണിറ്റ് റഷീദിനെ പിടികൂടി. കേസിൽ റഷീദ് കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ജഡ്‌ജി വി. രാജേഷ് ശിക്ഷവിധിച്ചത്.
ഇടുക്കി വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈ.എസ്.പി.മാരായ വി.ആർ രവികുമാർ, ഷാജു ജോസ്, ഇൻസ്‌പെക്ടർമാരായ സി. വിനോദ്, ടിപ്‌സൺ തോമസ്, ഷിന്റോ പി. കുര്യൻ എന്നിവരാണ് അന്വേഷണം നടത്തിയത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ വി.എ. സരിത, പി.എസ്. ദിവ്യ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |