SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ഇ.വി. ശ്രീധരൻ ചൂണ്ടിക്കാട്ടിയ കമ്മ്യൂണിസ്റ്റ് അപചയം യാഥാർത്ഥ്യം: രമേശ് ചെന്നിത്തല

ev-sir

തിരുവനന്തപുരം: പ്രത്യയശാസ്ത്ര വ്യതിയാനങ്ങളും ചരിത്രപരമായ അസംബന്ധങ്ങളും കൊണ്ട് തകരുന്ന പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ്പാർട്ടി മാറിയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇ.വി. ശ്രീധരൻ സ്മാരക അവാർഡ് മുൻ മന്ത്രി ജി.സുധാകരന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സെക്രട്ടറി ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതു ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. 'കേരള കമ്മ്യൂണിസത്തിന്റെ പ്രശ്നങ്ങൾ" എന്ന പുസ്തകത്തിൽ ഇ.വി.ശ്രീധരൻ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ യാഥാർത്ഥ്യമാണെന്ന് വ്യക്തമാക്കുന്നതാണ് ജി.സുധാകരൻ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിഷേധവും ചുവടുമാറ്റവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയരംഗത്ത് മാതൃകയായ ജി.സുധാകരൻ കൈകളിൽ കറപുരളാത്ത ഭരണാധികാരിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മികച്ച കഥാസമാഹാരത്തിനുള്ള പ്രഥമ ഇ.വി.ശ്രീധരൻ കഥാപുരസ്‌കാരം ഉണ്ണികൃഷ്ണൻ കിടങ്ങൂരിന് അദ്ദേഹം സമ്മാനിച്ചു.

ഇ.വി ശ്രീധരൻ സ്മാരക സമിതി സംഘടിപ്പിച്ച ചടങ്ങിൽ കവി ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഗരമായിരുന്നു ഇ.വി.ശ്രീധരൻ. പാർശ്വവത്കരിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതത്തെ സ്‌നേഹംകൊണ്ട് ജ്വലിപ്പിച്ച കഥകളാണ് ഇ.വി യുടേതെന്നും അദ്ദേഹം പറഞ്ഞു.

മൂർച്ചയേറിയ ഭാഷയിൽ സാമൂഹിക വിമർശനവും രാഷ്ട്രീയ നിരീക്ഷണവും നടത്തിയ ഹ്യൂമനിസ്റ്റാണ് ഇ.വി.ശ്രീധരനെന്ന് ജി.സുധാകരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ക്രിമിനലുകളുടെ താവളമായി മാറുന്നു. ഇതിനെതിരെ പറയാനും പ്രവർത്തിക്കാനും സാഹിത്യ, സാംസ്‌കാരിക പ്രവർത്തകർ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രായമല്ല, സത്യസന്ധമായ അഭിപ്രായങ്ങളാണ് ജി.സുധാകരനെ പാർട്ടിക്ക് അനഭിമതനാക്കിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. സാഹിത്യ വിമർശകൻ ഡോ.കെ.എം.വേണുഗോപാൽ ഇ.വി.ശ്രീധരൻ സ്മാരക പ്രഭാഷണം നടത്തി. മാനുഷികതയിലൂന്നിയ രാഷ്ട്രീയ,സാമൂഹിക ദർശനമായിരുന്നു ഇ.വി.ശ്രീധരന് ഉണ്ടായിരുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.

റോസ് മേരി, ആചാര്യ ഭദ്ര, സമിതി സെക്രട്ടറി ടി.പി. പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് ബിജോയി എസ്.എൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഡോ.രാജാവാര്യർ സ്വാഗതവും ശ്രീകുമാർ പെരുങ്ങുഴി നന്ദിയും പറഞ്ഞു. കവിസംഗമത്തിൽ ബീന കെ.ഐ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EV SIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA