SignIn
Kerala Kaumudi Online
Monday, 27 July 2026 12.36 PM IST

ഇ - ഗ്രാന്റ് പോക്കറ്റിലാക്കി സ്വാശ്രയ കോളേജുകൾ  വെട്ടിക്കുന്നത് പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള ഫണ്ട്

p

കൊച്ചി: പട്ടികജാതി, വർഗ, പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള സർക്കാരിന്റെ കോടികളുടെ ഇ-ഗ്രാന്റ് ചില സ്വാശ്രയകോളേജുകൾ പോക്കറ്റി​ലാക്കുന്നു. സർക്കാർ പണം വൈകുമെന്നു പറഞ്ഞ് വിദ്യാർത്ഥികളിൽ നിന്ന് ഹോസ്റ്റൽ ഫീസും പരീക്ഷാഫീസുമെല്ലാം വാങ്ങിയാണ് തട്ടിപ്പ്. ഫണ്ടെത്തിയാലും പണം തിരിച്ചു നൽകില്ല.

ഇതുസംബന്ധിച്ച് കോഴിക്കോട്ടെ പ്രമുഖ ഡെന്റൽ കോളേജിനെതിരെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥി പിന്നാക്ക ക്ഷേമവകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. നിയമവിരുദ്ധമായി വാങ്ങിയ തുകയും, ഹോസ്റ്റൽ, പരീക്ഷാ ഫീസുകളും കോഷൻ ഡെപ്പോസിറ്റുമുൾപ്പെടെ നാല് ലക്ഷം രൂപ നൽകിയില്ലെന്നാണ് പരാതി. ഇതിനിടെ നിതിൻ രാജ് ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജുൾപ്പടെ ഇങ്ങനെ പിടിച്ച തുകയിൽ ചെറിയൊരു പങ്ക് മടക്കി നൽകി.

പട്ടികജാതി, പട്ടികവർഗ വകുപ്പുകളും പിന്നാക്ക ക്ഷേമവകുപ്പും സംയുക്തമായി പ്രൊഫഷണൽ കോളേജുകളിൽ 2025ൽ നടത്തിയ പരിശോധനയിൽ 40 കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. സർക്കാർ പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മാസം 3,500 രൂപയും, സ്വാശ്രയകോളേജുകളിൽ 4,500 രൂപയും വീതമാണ് ഹോസ്റ്റൽ ഫീസായി മാനേജ്മെന്റിന് നൽകുന്നത്. 2023-24 മുതൽ മറ്റുള്ള ആനുകൂല്യങ്ങൾ വിദ്യാർത്ഥികളുടെ അക്കൗണ്ടിലാണെത്തുന്നത്.

നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കോളേജുകൾ ഹോസ്റ്റൽ ഫീസ് വാങ്ങുന്നുണ്ട്. കോഷൻ ഡിപ്പോസിറ്റും പാടില്ലെന്നുണ്ടെങ്കിലും അതും അടയ്‌ക്കേണ്ടിവരും. വഴങ്ങിയില്ലെങ്കിൽ അവഹേളനവും ഇന്റേണൽ മാർക്ക് കുറയ്‌ക്കൽ ഭീഷണിയും. പല കോളേജുകളും കോഷൻ ഡിപ്പോസിറ്റ് മടക്കിനൽകില്ല.

സർക്കാർ സഹായം

 ട്യൂഷൻ ഫീസ്

 സ്‌പെഷ്യൽ ഫീസ്

 എക്‌സാമിനേഷൻ ഫീസ്

 ഹോസ്റ്റൽ ഫീസ്

 പോക്കറ്റ് മണി

 ലംപ്‌സം ഗ്രാന്റ്

ചില സ്വാശ്രയകോളേജുകൾ വിദ്യാർത്ഥികളെയും സർക്കാരി​നെയും വഞ്ചി​ക്കുകയാണ്. ഫണ്ട് കൃത്യമായി നൽകാത്തതും വിനിയോഗം കർക്കശമായി പരിശോധിക്കാത്തതുമാണ് കാരണം

വി.ആർ. ജോഷി, മുൻ ഡയറക്ടർ

പിന്നാക്കക്ഷേമവകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E- GRANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA