
തിരുവനന്തപുരം: അദ്ധ്യാപകരുടെ സെൻസസ് ജോലിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയിൽ ആശങ്ക. സ്‌കൂൾ അദ്ധ്യയനം നഷ്ടപ്പെടുന്നതും ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും തടസപ്പെടും എന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. സംസ്ഥാനത്ത് സെൻസസിനായി നിയോഗിക്കപ്പെട്ടിട്ടുള്ള 60,000 ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും അദ്ധ്യാപകരാണ്. ജൂലായ് ഒന്നു മുതൽ 30വരെയാണ് ആദ്യഘട്ട സെൻസസ്. രണ്ടാംഘട്ടം 2027 ഫെബ്രുവരി മുതലാണ്. ഈ രണ്ടു സമയവും വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.ആഗസ്റ്റ് 13ന് പാദവാർഷിക പരീക്ഷ ആരംഭിക്കും.2027ഫെബ്രുവരിയിൽ വാർഷിക പരീക്ഷകൾക്ക് തുടക്കമാകും. സെൻസസ് ജോലിക്കായി ഒരു മാസത്തോളം അദ്ധ്യാപകർ വിട്ടുനിൽക്കുന്നത് അദ്ധ്യയനത്തിൽ പ്രതിസന്ധിയുണ്ടാക്കും.ബദൽ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല.
ഒരു അദ്ധ്യാപകന് 200വീടുകളിലെ കണക്കുകളും വിവരങ്ങളുമാണ് ശേഖരിക്കേണ്ടത്. 33ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഓരോ വീടുകളിൽ നിന്നും ശേഖരിക്കണം.ഇതിനു പുറമെയാണ് അദ്ധ്യാപക സ്ഥലംമാറ്റങ്ങളിലും ഉദ്യോഗക്കയറ്റത്തിലുമുള്ള പ്രതിസന്ധി.അവധിക്കാലത്ത് തന്നെ വിദ്യഭ്യാസ വകുപ്പിലെ സ്ഥലംമാറ്റം പൂർത്തിയാക്കാറുണ്ട്.സ്ഥാനക്കയറ്റം ഉൾപ്പെടെ നടക്കാത്തതിനാൽ അഞ്ഞൂറിലധികം സ്‌കൂളുകളിലാണ് ഹെഡ്മാസ്റ്റർമാർ ഇല്ലാത്തത്.ബദൽ സംവധാനമില്ലെങ്കിൽ ഈ വർഷവും ഹെഡ്മാസ്റ്റർമാരില്ലാത്ത അവസ്ഥയാകും.നിലവിൽ സെൻസസ് ഡ്യൂട്ടിയുള്ള അദ്ധ്യാപകരുടെ പരിശീലനം പുരോഗമിക്കുകയാണ്.
സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടഞ്ഞു
അദ്ധ്യാപകരുടെ താത്കാലിക സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ സെൻസസ് നടക്കുന്നതിന്റെ പേരിൽ ഇവയെല്ലാം തടഞ്ഞു.ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി അദ്ധ്യാപകരുടേയും പ്രിൻസിപ്പൽമാരുടേയും സ്ഥലംമാറ്റവും മരവിപ്പിച്ചു.സംസ്ഥാനതലത്തിൽ നടത്തേണ്ട വിദ്യാഭ്യാസ ഉപഡയറക്ടർ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ,ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ,ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ,പ്രൈമറി സ്‌കൂൾ അദ്ധ്യാപകരുടെ ഉദ്യോഗക്കയറ്റം എന്നിവയും തടഞ്ഞു.സ്ഥാനക്കയറ്റം നടക്കാത്തതുമൂലം സർവീസിൽ കിട്ടുന്ന ഏക പ്രമോഷനും നഷ്ടപ്പെട്ട് വിരമിക്കേണ്ട സാഹചര്യമാണ് നിലവിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |