SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ആശ്വാസ തീരമണഞ്ഞ് ജെറിൻ ജോർജ് ഇറാനിയൻ കപ്പലിൽ 46 ദിവസം കുടുങ്ങിയ മലയാളി നാട്ടിലെത്തി

jerrin

ആലപ്പുഴ: ''കരതൊടാൻ സാധിക്കുമെന്നോ, വീട്ടുകാരെ കാണാൻ കഴിയുമെന്നോ കരുതിയതല്ല. ഒരുപാടുപേരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. കടുത്ത മാനസിക സമ്മർദ്ദവും പട്ടിണിയുമാണ് നേരിട്ടിരുന്നത്..'' പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് 46 ദിവസം ഇറാനിയൻ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ പള്ളിപ്പാട് കണ്ടത്തിൽ പുത്തൻവീട്ടിൽ ജെറിൻ ജോർജിന്റെതാണ് (29) ഈ ആശ്വാസ വാക്കുകൾ. നാട്ടിലെത്തി അച്ഛൻ ജോർജ് ജേക്കബിന്റെയും അമ്മ ലില്ലിയുടെയും മുഖം കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.

ഇന്നലെ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ ജെറിൻ കുടുംബാംഗങ്ങൾക്കൊപ്പം വൈകിട്ട് മൂന്നോടെയാണ് പള്ളിപ്പാട്ടെ വീട്ടിലെത്തിയത്. ലീജയാണ് സഹോദരി.

എൻജിൻ ടെക്നീഷ്യനായ ജെറിൻ ദുബായ് ആസ്ഥാനമായ സീ സ്റ്റാർ ഷിപ്പിംഗ് കമ്പനിയിലെ ഇറാനിയൻ ചരക്ക് കപ്പലിലാണ് ജോലി ചെയ്തിരുന്നത്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ശേഷമാണ് ദുബായിൽനിന്ന് കപ്പൽ ഇറാനിലേക്ക് പുറപ്പെട്ടത്. യുദ്ധം രൂക്ഷമായതോടെ ലക്ഷ്യസ്ഥാനത്തെത്താനാകാതെ കപ്പൽ കുടുങ്ങി.

നിശ്ചിത ദിവസത്തേക്കുള്ള കരുതൽ ഭക്ഷണം മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ഓരോ പത്തു ദിവസം കൂടുമ്പോൾ മൂന്നു ദിവസം കഴിക്കാനുള്ള ഭക്ഷണം കപ്പലിൽ എത്തിച്ചിരുന്നു. ഒരുനേരം മാത്രം ആഹാരം കഴിച്ച് മൂന്നുദിവസത്തേക്കുള്ള വിഹിതം പത്തു ദിവസം ഉപയോഗിച്ചു. ഇതോടെ എല്ലാവരുടെയും ആരോഗ്യസ്ഥിതി മോശമായി. പന്ത്രണ്ട് മലയാളികൾ ഉൾപ്പടെ 150ഓളം ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ എംബസി ഇടപെട്ടാണ് മോചനം സാദ്ധ്യമാക്കിയത്. എംബസി നടപടികൾ പൂർത്തീകരിക്കാത്തതിനാൽ അമ്പലപ്പുഴ സ്വദേശി യാസിറിന് നാട്ടിലെത്താനായിട്ടില്ല. അതിനുള്ള ശ്രമം തുടരുന്നു.

കെ.സിയുടെ ഇടപെടലിൽ മോചനം

യു.എ.ഇയിലെ ഇന്ത്യൻ എംബസിയിലെ അംബാസഡറുമായി ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ആശയവിനിമയം നടത്തി ഇറാൻ തീരത്തേക്ക് കപ്പലടിപ്പിച്ചാണ് ജെറിന്റെ മോചനം സാദ്ധ്യമാക്കിയത്. ഇറാന്റെയും അർമേനിയുടേയും അതിർത്തിയോട് ചേർന്ന് ഒരു ഹോട്ടലിൽ താമസമൊരുക്കി. ഇതോടെ വീട്ടിലേക്ക് ഫോൺ വിളിക്കാൻ സാധിച്ചു. ഇറാൻവഴി നാട്ടിലേക്ക് എത്താൻ വിമാനങ്ങൾ ഇല്ലാത്തതിനാൽ കെ.സി.വേണുഗോപാൽ അർമേനിയ വിസയ്ക്കുള്ള നടപടിക്രമങ്ങൾക്കായും എംബസിയെ ബന്ധപ്പെട്ടു. നടപടികൾ പൂർത്തിയാക്കി എം.പിയുടെ ചെലവിൽ ടിക്കറ്റ് എടുത്ത് നൽകിയാണ് നാട്ടിലെത്തിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി നേതാക്കളുടെ സഹായം ലഭിച്ചുവെന്ന് ജെറിൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA