
കൊച്ചി: സാമൂഹിക പരിഷ്‌കർത്താവ് സഹോദരൻ അയ്യപ്പന്റെ അനുയായിയായ പിതാവ് പകർന്നുനൽകിയ ആദർശങ്ങളും നിലപാടുകളും രാഷ്ട്രീയവും ജീവിതത്തിൽ പിന്തുടർന്നാണ് സലിംകുമാർ വിടവാങ്ങുന്നത്. മതവും ജാതിയും പടിക്ക് പുറത്തുനിറുത്തിയ 'ലാഫിംഗ് വില്ല"യിലെ അന്ത്യനിദ്രയും മതേതരമായി.
ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ മകനാണ് സലിംകുമാർ. പന്തിഭോജനം ഉൾപ്പെടെ സമൂഹപരിഷ്‌കാര വിപ്ളവം സൃഷ്‌ടിച്ച സഹോദരൻ അയ്യപ്പന്റെ അനുയായിയും അടുപ്പക്കാരനുമായിരുന്നു ഗംഗാധരൻ. മകന് സലിം എന്ന് പേരിട്ടതും ജാതിമതദേദങ്ങൾ മറികടക്കാനാണ്. സ്‌കൂളിൽ ചേർന്നപ്പോൾ കുമാർ എന്നു കൂട്ടിച്ചേർത്തു. പിതാവിലൂടെ പകർന്നുകിട്ടിയ സാമൂഹിക,രാഷ്‌ട്രീയബോധം സലിംകുമാർ പിന്തുടർന്നു. ജാതിയും മതവുമില്ലെന്ന് പറയുക മാത്രമല്ല,ജീവിതത്തിലുടനീളം പാലിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുദേവനെ മഹാഗുരുവായാണ് സലിംകുമാർ ആദരിച്ചിരുന്നത്.
മനസിൽ
തറച്ച് അബു
സലിംകുമാറിന് ദേശീയപുസ്‌കാരം നേടിക്കൊടുത്ത സിനിമയാണ് ആദാമിന്റെ മകൻ അബു. കഷ്‌ടപ്പാടുകൾക്കും ദുരിതങ്ങൾക്കുമിടയിലും ഹജ്ജ് കർമ്മത്തിന് മക്കയിൽ പോകാൻ ആഗ്രഹിക്കുന്ന അബു,ഭാര്യ ഐഷുമ്മ എന്നിവരുടെ ജീവിതമാണ് ഇതിവൃത്തം. 2010ൽ റിലീസ് ചെയ്‌ത സിനിമയിലെ കഥാപാത്രം സലിംകുമാറിനെ വ്യക്തിപരമായി സ്വാധീനിച്ചു. ഹജ്ജിന് പോകാൻ ഒരാളുടെ ചെലവുകൾ സലിംകുമാർ വഹിച്ചു. അവാർഡ് നേടിത്തന്ന അബു എന്ന വൃദ്ധകഥാപാത്രം അത്രയേറെ മനസിൽ തറച്ചെന്ന് അദ്ദേഹം പറയുമായിരുന്നു.
സുനിത
തണൽമരം
പറവൂരിലെ സ്‌കൂൾ പഠനകാലത്തെ കൂട്ടുകാരിയായ സുനിതയെ ദീർഘകാല പ്രണയത്തിന് ശേഷമാണ് സലിംകുമാർ ജീവിതപങ്കാളിയാക്കിയത്. മിമിക്രി അവതരിപ്പിച്ച് നടക്കുന്ന കാലത്തായിരുന്നു വിവാഹം. താൻ ജീവിതത്തിൽ ചെയ്‌ത ഏറ്റവും വലിയ ശരിയാണ് സുനിതയെ വിവാഹം കഴിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജീവിതയാത്രയിൽ തളർന്നുവീണപ്പോഴൊക്കെ താങ്ങും തണലുമായത് രണ്ട് സ്ത്രീമരങ്ങളാണ്. ഒന്ന് അമ്മയും മറ്റൊന്ന് സുനിതയുമാണ്.
ചിറ്റാറ്റുകരയിലെ ജന്മവീട്ടിൽ നിന്ന് നീണ്ടൂരിൽ സ്വന്തം ഇഷ്ടം പോലെ ലാഫിംഗ് വില്ലയെന്ന വീട് നിർമ്മിച്ചതും സുനിതയുടെ ഇഷ്‌ടങ്ങൾ നോക്കിയാണ്. ചുറ്റിലും തിണ്ണയും വിശാലമായ മുറ്റവുമല്ല,വീടിന് പിന്നിൽ പച്ചക്കറിയുൾപ്പെടെ കൃഷികൾ സുനിതയുടെ കൂടി ആഗ്രഹപ്രകാരമായിരുന്നു. ഷൂട്ടിംഗ് എവിടെയായാലും രണ്ടോ മൂന്നോ മണിക്കൂർ യാത്രയേയുള്ളൂവെങ്കിൽ നിത്യവും വീട്ടിൽ തിരിച്ചെത്തുന്ന ശീലമായിരുന്നു അദ്ദേഹത്തിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |