
വീട്ടുടമയ്‌ക്ക് നിസാര പരിക്ക്
നെടുമ്പാശേരി: ലാൻഡിംഗിനായി വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. ഓടിന്റെ ചീളുകൾ ദേഹത്തു വീണ് വീട്ടുടമയ്‌ക്ക് നിസാര പരിക്കേറ്റു.
അത്താണി കേരള ഫാർമസിക്ക് സമീപം ശാന്തിനഗർ കാട്ടുപറമ്പിൽ സൈമണിന്റെ വീടിനാണ് നാശം. വിമാനത്താവളത്തിൽ നിന്ന് നാലര കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഇന്നലെ രാവിലെ 8.15നായിരുന്നു സംഭവം. നൂറോളം ഓടുകൾ പറന്ന് വീടിനകത്തും പുറത്തുമെല്ലാം വീണു. വീടിന്റെ ഭിത്തികൾക്കും വിള്ളലുണ്ട്.
വലിയ ശബ്ദത്തോടെ മേൽക്കൂര തകർന്നപ്പോൾ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ചീളുകൾ ദേഹത്ത് പതിച്ച് സൈമണിന് പരിക്കേറ്റത്. ഭാര്യ ശോശാമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കില്ല. ഗൾഫ് മേഖലയിൽ നിന്നുള്ള വിമാനമാണ് അപകട കാരണമായതെന്ന് സംശയിക്കുന്നു. രണ്ട് വർഷം മുമ്പ് സമീപത്തെ മറ്റ് ചില വീടുകൾക്ക് ഇത്തരത്തിൽ കേടു സംഭവിച്ചിരുന്നു.
സൈമൺ പഞ്ചായത്ത് അധികൃതർക്കും നെടുമ്പാശേരി വിമാനത്താവള അതോറിറ്റിക്കും പരാതി നൽകി. പരാതി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് വിമാനത്താവള അധികൃതർ 'കേരളകൗമുദി"യോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |