
തൃശൂർ: രണ്ടാം പിണറായി സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാപെൻഷൻ വഴിമുട്ടിയ അവസ്ഥയിൽ. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രമാണ് എൽ.ഡി.എഫ് സർക്കാർ തുക നൽകിയത്. മറ്റ് സാമൂഹിക സുരക്ഷാപെൻഷനുകൾക്കൊപ്പം നൽകുമെന്നായിരുന്നു വാഗ്ദാനം.
മേയ് പകുതിക്ക് ശേഷം അധികാരമേറ്റ യു.ഡി.എഫ് സർക്കാർ സാമൂഹിക സുരക്ഷാപെൻഷനുകൾ നൽകാൻ ഉത്തവിട്ടെങ്കിലും സ്ത്രീ സുരക്ഷാപെൻഷന്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല. തുടരുമോ, മറ്റേതെങ്കിലും പദ്ധതിയായി മാറ്റുമോയെന്നും വ്യക്തതയില്ല.
ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ ബഡ്ജറ്റിൽ പുതിയ പ്രഖ്യാപനം നടത്തുമോയെന്ന പ്രതീക്ഷയിലാണ് ഗുണഭോക്താക്കൾ. ഫെബ്രുവരിയിൽ പത്തുലക്ഷം പേർക്കും മാർച്ചിൽ 16 ലക്ഷം പേർക്കും പെൻഷൻ ലഭിച്ചിരുന്നു. 18 ലക്ഷത്തോളം പേർ അപേക്ഷിച്ചെങ്കിലും പരിശോധനകൾക്ക് ശേഷം 16 ലക്ഷം പേരാണ് അർഹരായി തിരഞ്ഞെടുക്കപ്പെട്ടത്.
സ്ത്രീ സുരക്ഷാപെൻഷൻ
2025 ഒക്ടോബർ 29നാണ് മന്ത്രിസഭ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി അംഗീകരിച്ചത്. 31.34 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട 35നും 60നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്നതാണ് പദ്ധതി. വിധവാപെൻഷൻ, അവിവാഹിത പെൻഷൻ, ഭിന്നശേഷി പെൻഷൻ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് ആനുകൂല്യം ലഭ്യമാകില്ലെന്നായിരുന്നു നിബന്ധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |