
തിരുവനന്തപുരം : ജനറൽ നഴ്സിംഗ് (ജി.എൻ.എം) പാസാകുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് കേരളത്തിൽ അവസരം പരിമിതം. അതിനാൽ തൊഴിലവസരവും നഷ്ടപ്പെടുന്നു.
സർക്കാർ നഴ്സിംഗ് കോളേജുകളിൽ തിരുവനന്തപുരം, കോഴിക്കോട്,കോട്ടയം എന്നിവിടങ്ങളിലും സ്വകാര്യമേലയിൽ 14 കോളേജുകളിലും മാത്രമാണ് പോസ്റ്റ് ബേസിക് ബി.എസ് സി കോഴ്സുള്ളത്. മൊത്തം നാനൂറോളം സീറ്റുകൾ മാത്രം. ജി.എൻ.എം കഴിഞ്ഞവർക്ക് വിദേശത്ത് ഉൾപ്പെടെ മെച്ചപ്പെട്ട തൊഴിൽ ലഭിക്കാൻ പോസ്റ്റ് ബേസിക് ബി.എസ്.സി അനിവാര്യമാണ്.
ബിരുദ കോഴ്സായി നടത്തുന്ന ബി.എസ്.സി നഴ്സിംഗിന് പ്രവേശനം കിട്ടാൻ കടുത്ത മത്സരമാണ്.സർക്കാർ സീറ്റിൽ പ്രവേശനം ലഭിക്കണമെങ്കിൽ പ്ലസ്ടുവിന് കുറഞ്ഞത് 94ശതമാനം മാർക്ക് വേണം. സ്വകാര്യ മേഖലയിൽ പഠിക്കാൻ ലക്ഷങ്ങൾ വേണ്ടിവരും. അതിനു കഴിത്ത സാധാരണക്കാർക്ക് ഏകപോംവഴിയാണ് മൂന്നുവർഷത്തെ ഡിപ്ലോമ കോഴ്സായ ജി.എൻ.എം. എന്നാൽ തൊഴിൽ അവസരങ്ങളിൽ ആദ്യം പരിഗണിയ്ക്കുക ഡിഗ്രിക്കാരെയാണ്.ഇതോടെയാണ് പോസ്റ്റ് ബേസിക് ബി.എസ്.സി പഠനം ജി.എൻ.എം നഴ്സുമാർക്ക് അനിവാര്യമാകുന്നത്. നിലവിൽ തമിഴ്നാട്ടിലും കർണാടകയിലും പോയി പഠിക്കേണ്ട അവസ്ഥയാണ്. അതിനാകട്ടെ വൻതുക ചെലവാകുകയും ചെയ്യും.
ജനറൽ നഴ്സിംഗിന്
4,524 സീറ്റ്
സർക്കാരിൽ...579
സ്വകാര്യമേഖലയിൽ....3,945
പോസ്റ്റ് ബേസിക് 396
സർക്കാരിൽ...........................96
സ്വകാര്യമേഖലയിൽ...........300
സയൻസ് പഠിക്കാത്ത
നഴ്സുമാർക്ക് അവസരം
പ്ലസ്ടുവിന് സയൻസ് ഇതര ഗ്രൂപ്പുകൾ പഠിച്ചശേഷം ജി.എൻ.എം പാസായ നഴ്സുമാർക്ക് പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിംഗ് പഠനത്തിന് അഡ്മിഷൻ നൽകാൻ സർക്കാർ തീരുമാനം.മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നഴ്സിംഗ് കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. പ്ലസ്ടുവിന് കൊമേഴ്സും ഹ്യുമാനിറ്റീസും ഉൾപ്പെടെ ഏത് ഗ്രൂപ്പ് പഠിച്ചവർക്കും മൂന്നുവർഷത്തെ ഡിപ്ലോമ കോഴ്സായ ജി.എൻ.എം പഠിക്കാം.എന്നാൽ പോസ്റ്റ് ബേസിക്കിന് പ്ളസ് ടു സയൻസ് ഗ്രൂപ്പ് പഠിച്ചിരിക്കണമെന്ന കേരള ആരോഗ്യസർവകലാശാലയുടെ നിബന്ധനയാണ് ഒഴിവാക്കുന്നത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ്, ഡി.എം.ഇ ഡോ.വിശ്വനാഥൻ, മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളായ അയിര ശശി,വി.സജി,ഫാ.വിമൽ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |