
തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ മണ്ഡല മകരവിളക്കു കാലത്ത് അരവണ നിർമ്മാണത്തിനായി മിൽമയിൽ നിന്നു 1,50,000 ലിറ്റർ നെയ്യ് വാങ്ങിയ ഇടപാടിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് ദേവസ്വം വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി. നെയ്യ് വാങ്ങാനുള്ള തീരുമാനമുണ്ടായത് അസാധാരണ വേഗത്തിലാണ്. മിൽമ 510 രൂപയ്ക്ക് നെയ്യ് നൽകാമെന്ന് അറിയിച്ച് ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ സമീപിച്ച ദിവസം തന്നെ അതു വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. സർക്കാരിന് സമർപ്പിച്ച പ്രത്യേക വിജിലൻസ് റിപ്പോർട്ടിലാണ് കണ്ടെത്തൽ.
2025 ജൂൺ 13നാണ് ലിറ്ററിന് 510 രൂപയ്ക്ക് നെയ്യ് നൽകാമെന്ന് അറിയിച്ച് മിൽമ ഉദ്യോഗസ്ഥർ ബോർഡ് പ്രസിഡന്റിനെ കണ്ടത്. ചർച്ചകളൊന്നുമില്ലാതെ അതു വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. മിൽമ നൽകിയ 1,50,000 ലിറ്റർ നെയ്യും അരവണയ്ക്കായി ഉപയോഗിച്ചുവെന്നാണ് രേഖകളിലുള്ളത്. ഇത് ഒറ്റനോട്ടത്തിൽ തന്നെ സംശയാസ്പദമാണ്.
സന്നിധാനത്തെ നെയ്യ് സംഭരണ ടാങ്കുകൾ നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇതിൽ നിന്നു 19,800 ലിറ്റർ നെയ്യ് മാത്രമാണ് സന്നിധാനത്ത് ഉപയോഗിച്ചിട്ടുള്ളത്. നെയ്യ് ആവശ്യത്തിനുണ്ടായിട്ടും മിൽമയുടെ നെയ്യ് വാങ്ങിക്കാൻ തീരുമാനമെടുത്തു. ഭക്തർ കൊണ്ടുവരുന്ന നെയ്യേക്കാൾ മിൽമയുടെ നെയ്ക്ക് ഗുണനിലവാരം കൂടുതലാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഭക്തർ നൽകിയ നെയ്യ് ഉപയോഗിച്ച് തയ്യാറാക്കിയ അരവണയ്ക്കായിരുന്നു ഗുണനിലവാരം കൂടുതലെന്ന് 1990 മുതൽ അരവണ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ചന്ദ്രൻ പിള്ള മൊഴി നൽകി.
മിൽമ നൽകിയത് പൂനെ നെയ്യ്
മിൽമ ഉത്പാതിപ്പിച്ച നെയ്യല്ല ശബരിമലയിലേക്ക് നൽകിയത്. പൂനെയിലെ സോനായി ഡെയറിയിൽ നിന്ന് 24,970 കിലോ നെയ്യ് വാങ്ങി. പരിശോധന ഒഴിവാക്കാൻ 3,604 ടിന്നുകൾക്ക് ഒരേ ബാച്ച് നമ്പർ നൽകി. സന്നിധാനത്തേക്ക് നെയ്യ് എത്തിക്കുന്നതിനുള്ള കരാർ, ദേവസ്വം ബോർഡ് കരിമ്പട്ടികയിൽപ്പെടുത്തിയ എസ്. എസ്. ബിനുവിന് നൽകി. ദേവസ്വം വിജിലൻസ് 2,96,500 രൂപ ചെലവ് കണക്കാക്കിയ കരാർ 1,80,000 രൂപയ്ക്കാണ് ഏറ്റെടുത്തത്.
ആഭ്യന്തര മന്ത്രിക്ക് കത്തു നൽകി
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഈ വിഷയങ്ങൾ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |