
തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനവേളയിൽ പൊലീസ് നൽകുന്ന ഗാർഡ് ഒഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറിനെ മുഖ്യമന്ത്രി ഇക്കാര്യം നേരിട്ടറിയിച്ചു. പൊലീസിൽ ഉദ്യോഗസ്ഥർക്ക് ക്ഷാമം നേരിടുമ്പോൾ ആചാരപരമായ ചടങ്ങുകൾക്കായി സേനയെ നിയോഗിക്കേണ്ടതില്ലെന്നാണ് വി ഡി സതീശന്റെ നിലപാട്.
മുഖ്യമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ഔദ്യോഗിക വേളകളിൽ പൊലീസ് ഉദ്യോഗസ്ഥർ നിരന്നുനിന്ന് അദ്ദേഹത്തെ സ്വീകരിക്കുന്ന ചടങ്ങാണിത്. പ്രധാനമന്ത്രി, മറ്റ് രാഷ്‌ട്രത്തലവന്മാർ, സൈനിക മേധാവികൾ തുടങ്ങി വിശിഷ്‌ട വ്യക്തികളെ സ്വീകരിക്കാനും ആദരവ് പ്രകടിപ്പിക്കാനും സൈന്യമോ പൊലീസോ നൽകുന്ന ഔപചാരികവും ആചാരപരവുമായ ബഹുമതിയാണിത്.
യാത്രകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള വലിയ വാഹനവ്യൂഹങ്ങളും അമിത സുരക്ഷാ വാഹനങ്ങളും ഒഴിവാക്കാൻ വി ഡി സതീശൻ നേരത്തെ നിർദേശം നൽകിയിരുന്നു. പൈലറ്റും എസ്‌കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നായിരുന്നു നിർദേശം. മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കായി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നൽകിയ നിർദേശം. എസ്‌കോട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അതൊഴിവാക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |