
തിരുവനന്തപുരം: സംസ്ഥാനത്ത് പൂവിനായി താമരകൃഷി ചെയ്യുന്നവർ വിത്തിന്റെ വിലയും ഗുണവും തിരിച്ചറിയുന്നില്ല. താമരവിത്തിന് (മഖാന) വില കിലോയ്‌ക്ക് 1800 രൂപ. എന്നാൽ ഒരു പൂവിന് കർഷകന് ലഭിക്കുന്നത് അഞ്ച് രൂപ മാത്രം. താമരവിത്തുകൾ ചർമ്മത്തിലെ ചുളിവ് നീക്കുമെന്നാണ് ആരോഗ്യവിദഗ്‌ദ്ധരുടെ പ്രചാരണം. പ്രായം തോന്നിപ്പിക്കില്ല, പ്രോട്ടീൻ സമ്പുഷ്ടം, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും- ഇങ്ങനെ നീളുന്നു പ്രചാരണം.
ആന്റി ഓക്സിഡന്റുകളുള്ളതിനാൽ കോശങ്ങളെ താമരവിത്ത് സംരക്ഷിക്കും. രോഗസാദ്ധ്യതയും കുറയ്‌ക്കും. മുട്ടയിലും മത്സ്യത്തിലും കാണുന്ന പ്രോട്ടീനുണ്ട്. മഗ്നീഷ്യം, കാത്സ്യം, ഫെെബർ എന്നിവയുമുണ്ട്. ഇതെല്ലാം ഫിറ്റ്നസ് ഇൻഫ്ളുവൻസർമാരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അമിതമായി കഴിച്ചാൽ വൃക്കരാേഗികൾക്ക് ദോഷമാകുമെന്നും ഗ്യാസ്, അലർജി എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നും തൃശൂർ ജനറൽ ആശുപത്രിയിലെ ഡയറ്റീഷ്യൻ എ.ഡി. ബിന്ദു പറഞ്ഞു.
പൂമാത്രമെടുത്ത് കേരളം
കേരളത്തിൽ ക്ഷേത്രാവശ്യങ്ങൾക്കു മാത്രമാണ് താമര കൃഷി നടത്തുന്നത്. പൂവ് പറിക്കാതെ നിറുത്തിയാലേ വിളഞ്ഞ വിത്ത് ശേഖരിക്കാനാകൂ. സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ സ്റ്റോറുകളിലും സുലഭം. ബീഹാർ, ചെെന എന്നിവിടങ്ങളിൽ നിന്നാണ് മഖാന സൂപ്പർമാർക്കറ്റുകളിൽ എത്തുന്നത്. കൊവിഡ് കാലത്തിന് പിന്നാലെ ഫിറ്റ്നസ് അവബോധം ഉയർന്നതോടെയാണ് പ്രോട്ടീൻ ലഭിക്കാൻ ധാരാളമായി മഖാന മലയാളികളും ഉപയോഗിക്കാൻ തുടങ്ങിയത്.
കഴിക്കാം, പലതരത്തിൽ
നെയ്യിൽ വറുത്ത് കൊറിക്കാം
പൊടിയാക്കി പാലിൽ ചേർക്കാം
ദോശമാവിൽ ചേർക്കാം
സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ലഘുഭക്ഷണമാക്കാം
സലാഡുകളിലും സൂപ്പുകളിലും ഉൾപ്പെടുത്താം
പാലും വാഴപ്പഴവും നട്ട്സും ചേർത്ത് സ്മൂത്തിയാക്കാം
'താമരക്കൃഷിക്ക് കേരളത്തിലെ കാലാവസ്ഥ ഏറെ അനുകൂലമാണ്. വിത്തുകൾ കൂടുതലുള്ള താമരയിനങ്ങൾ വളർത്തിയാൽ കൂടുതൽ മഖാന ശേഖരിക്കാനാകും
- ഡോ. മിനി ശങ്കർ,
അസോ. പ്രൊഫ. ഫ്ളോറികൾച്ചർ ആൻഡ് ലാൻഡ്
സ്കേപിംഗ്, കാർഷിക സർവകലാശാല, തൃശൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |