
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനിച്ച സിപിഎം നടപടിയിൽ പ്രതികരിച്ച് ഗതാഗത മന്ത്രി സിപി ജോൺ. സിപിഎം തീരുമാനം ദൗർഭാഗ്യകരമാണെന്നും ‘വിനാശകാലേ വിപരീതബുദ്ധി’ എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ജനക്ഷേമത്തിനായുള്ള ഇത്തരം പദ്ധതികളെ രാഷ്ട്രീയ കണ്ണടയിലൂടെ കാണാതെ സിപിഎം തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ചു കാലം കഴിയുമ്പോൾ സിപിഎം ഈ തെറ്റ് തിരുത്തുമെന്ന് വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'പ്രിയദർശിനി' പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം എംഎൽഎമാർ പങ്കെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. പദ്ധതി ആളെപ്പറ്റിക്കുന്നതാണെന്നും വാഗ്ദാനം ചെയ്തതിലും വളരെ കുറച്ച് ബസുകളിൽ മാത്രമേ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം ഗോവിന്ദൻ ബഹിഷ്കരണം പ്രഖ്യാപിച്ചത്. മുഴുവൻ എംഎൽഎമാരോടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 8.30ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഉദ്ഘാടത്തിന് ശേഷം രാവിലെ ഒൻപതുമണി മുതൽ സ്ത്രീകൾക്ക് സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും. ബസുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നത് പൂർത്തിയായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |