
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നോയിഡയിലെ ലോൺ ആപ്പ് സ്ഥാപനത്തിലെ ടെലികോളർ ഉത്തർപ്രദേശ് സ്വദേശി സൗരവ് അറസ്റ്റിൽ. ക്രൈംബ്രാഞ്ച് സംഘം നോയിഡയിലെത്തിയാണ് പിടികൂടിയത്. ലോൺ ആപ്പ് വായ്പയെടുത്ത നിതിനെയും അദ്ധ്യാപിക ഡോ. ലത ശശിധരനെയും ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയത് ഇയാളാണ്. സ്ഥാപനത്തിന് സമീപത്തു വച്ച് മൽപ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്.
നോയിഡയിലെ വി.പി. സെക്യൂരിറ്റീസെന്ന സ്ഥാപനം 'ഇൻസ്റ്റന്റ് ഫണ്ട്സ്' എന്ന ലോൺ ആപ്പ് വഴി കോടികളുടെ ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തി. 36 ശതമാനം കൊള്ളപ്പലിശയ്ക്കാണ് ലോൺ നൽകിയിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജയ് എന്നിവർ അറസ്റ്റിലായിരുന്നു.
അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ മധുസൂദനൻ, എ.എസ്.ഐ പ്രമോദ് എന്നിവരാണ് നോയിഡയിൽ പോയത്. പ്രതിയെ ഇന്നലെ കണ്ണൂരിലെത്തിച്ചു.
മുൻകൂർ ജാമ്യഹർജി വിധിപറയാൻ മാറ്റി
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി നിതിൻരാജിന്റെ മരണത്തിൽ ഒന്നാംപ്രതി ഡോ.എം. റാമിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. അന്വേഷണത്തിൽ സുതാര്യതയുണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ജസ്റ്റിസ് എ.ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്. കേസുമായി ബന്ധമില്ലെന്നും വലിച്ചിഴയ്ക്കുകയായിരുന്നെന്നും പ്രതിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ലോൺ ആപ്പുകളിൽനിന്നെടുത്ത വായ്പയും ഭീഷണികളുമാണ് ജീവനൊടുക്കാൻ കാരണമെന്നും വാദിച്ചു. മാദ്ധ്യമങ്ങൾ വേട്ടയാടുകയാണെന്ന വാദം കോടതി അംഗീകരിച്ചില്ല. മാദ്ധ്യമങ്ങൾ അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്നും തെളിവുകളാണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു. റാമിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ എതിർത്തു. ഡോ.റാമിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ പൊലീസിന്റെ പക്കലുണ്ടെന്നും പറഞ്ഞു. ഏപ്രിൽ പത്തിനാണ് നിതിൻരാജ് കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |