
വിതുര: പൊൻമുടിതിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ല. അടുത്തിടെ അനവധി അപകടങ്ങളാണ് പൊൻമുടി കല്ലാർ റൂട്ടിൽ നടന്നത്. കഴിഞ്ഞ ദിവസം പൊൻമുടി സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റിരുന്നു.
പ്രതികൂലകാലാവസ്ഥയെ തുടർന്ന് പൊൻമുടി ഒരാഴ്ച അടച്ചിട്ടിരുന്നു. പതിനായിരക്കണക്കിന് സഞ്ചാരികളെത്തുന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിൽ സുരക്ഷാസംവിധാനങ്ങൾ ത്വരിതപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഒരുമാസത്തിനിടയിൽ പതിനഞ്ചോളം അപകടങ്ങൾ
രണ്ടാഴ്ച മുൻപ് കാർ കൊക്കയിലേക്ക് മറിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടിരുന്നു. ഒരുമാസത്തിനിടയിൽ പതിനഞ്ചോളം അപകടങ്ങളാണ് പൊൻമുടി വിതുര റൂട്ടിൽ നടന്നത്. ഇരുപതോളം യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം
തിരക്കുള്ള ദിവസങ്ങളിൽ പാസ് കൊടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കുട്ടികളടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് പൊൻമുടിയുടെ സൗന്ദര്യം നുകരാൻ എത്തുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ഇവിടെയെത്തുന്ന സഞ്ചാരികൾ നട്ടം തിരിയുകയാണ്. പുതിയ സർക്കാർ പൊൻമുടിയുടെ വികസനസ്വപ്നങ്ങൾ പൂവണിയിക്കുമെന്ന പ്രതിക്ഷയിലാണ് പൊൻമുടി നിവാസികളും ടൂറിസ്റ്റുകളും.
മഞ്ഞും മഴയും കുളിർകാറ്റും, സഞ്ചാരികളുടെ പ്രവാഹം
നിലവിൽ പൊൻമുടിയിൽ സഞ്ചാരികളുടെ വൻതിരക്കാണ്. അവധി ദിനങ്ങളിലാണ് തിരക്ക് കൂടുതലും. തിരക്ക് മൂലം പൊൻമുടി വിതുര റൂട്ടിൽ ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്. പൊൻമുടി പൊലീസ് ഏറെ പണിപ്പെട്ടാണ് സഞ്ചാരികളെ നിയന്ത്രിക്കുന്നത്. പൊൻമുടിയിൽ നിലവിൽ മഴ ശക്തമാണ്. കനത്ത മൂടൽമഞ്ഞ് വീഴ്ചയുമുണ്ട്. ഇടിമിന്നലുമുണ്ട്. പ്രതികൂലകാലാവസ്ഥയിലും പൊൻമുടിയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |