
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതി ഡോ. എം.കെ റാമിനെ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം കസ്റ്റഡിയിൽ വാങ്ങി. അഞ്ച് ദിവസത്തേക്കാണ് റാമിനെ തലശ്ശേരി സെഷൻസ് കോടതി കസ്റ്റഡിയിൽ വിട്ടത്. കോടതി പ്രൊഡക്ഷൻ വാറണ്ട് നൽകിയതിനെ തുടർന്നാണ് റാമിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നത്. ആഗസ്റ്റ് ഒന്നിന് പ്രതിയെ വീണ്ടും ഹാജരാക്കണം.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. എം.പി മോഹനചന്ദ്രന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഡിവൈ.എസ്.പി ജീവൻ ജോർജിനാണ് അന്വേഷണച്ചുമതല. റാമിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് പുറമെ, കണ്ണൂർ ഡെന്റൽ കോളജിലുൾപ്പെടെ തെളിവെടുപ്പ് നടത്തും. നിതിൻ രാജിന്റെ മാതാപിതാക്കളുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.കോളേജിന് മുകളിൽ നിന്ന് ചാടിയുള്ള നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ജാതീയ അധിക്ഷേപവും മാനസിക പീഡനവും ആരോപിച്ച് റാമിനെതിരെ ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകളും എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമവും ചുമത്തി കേസെടുത്തിരുന്നു. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും പിന്നീട് സുപ്രിം കോടതിയും തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |