SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

ഡിജോ കാപ്പന് അന്ത്യാഞ്ജലി

dijo

കോട്ടയം: ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശസംരക്ഷണത്തിനായി നിരന്തരം പോരാടിയ പൊതുപ്രവർത്തകൻ ഡിജോ കാപ്പനു (69) അന്ത്യാഞ്ജലി അർപ്പിച്ച് നാട്.

2025 ഒക്ടോബർ 16നു തിരുവനന്തപുരത്തുവച്ച് കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. പാലാ മാർസ്ലീവ മെഡിസിറ്റിയിൽ വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് പാലാ നഗരത്തിനു സമീപം പാലാക്കാട് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

പാലാ കാപ്പിൽ കുടുംബത്തിൽ പരേതനായ കെ.സി.ജോസഫിന്റെയും മേരി ജോസഫിന്റെയും മൂത്തപുത്രനായ കാപ്പൻ, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. 1982ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി. കേരളയിൽ അക്കാഡമിക് കൗൺസിൽ, സെനറ്റ് മെമ്പറായിരുന്നു. എം.ജിയിലും 10 വർഷം സെനറ്റ് മെമ്പറായി.

1983ൽ കെ.എസ്.സിയുടെയും 1989ൽ യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്റായി. 1998ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ എന്ന സംഘടനയുടെ മുഖ്യചുമതലക്കാരനായി. സുപ്രീംകോടതിയിലുൾപ്പെടെ നിയമപോരാട്ടം നടത്തി നിരവധി കേസുകളിൽ ജനോപകാരപ്രദമായ വിധികൾ നേടിയെടുത്തു. കെ.എസ്.ആർ.ടി.സിയുടെയും വൈദ്യുതി ബോർഡിന്റെയും പ്രവർത്തന രീതിക്കെതിരായവ ഉദാഹരണം.

പൊതുഗതാഗത സംരക്ഷണ സമിതി പ്രസിഡന്റ്, ശബരി റെയിൽ സെൻട്രൽ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ഡോ. മിനി കാപ്പൻ കേരള യൂണിവേഴ്സ‌ിറ്റിയിൽ പ്ലാനിംഗ് ഡയറക്ടറാണ്. മക്കൾ: അശ്വിൻ ഡി.കാപ്പൻ (അയർലന്റ്), മരിയറ്റ ഡി.കാപ്പൻ (ഗവേഷണ വിദ്യാർത്ഥി), എഡ്വിൻ ഡി.കാപ്പൻ (യു.കെ). മരുമകൾ: അർഷ (അയർലൻഡ്).

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവരുൾപ്പെടെ അനുശോചനമറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA