വിഴിഞ്ഞം (തിരുവനന്തപുരം): ''ഞങ്ങൾക്കൊരു വീടുണ്ട്, മഴപെയ്താൽ ചോർന്നൊലിക്കുന്ന വീട്. അതിൽ കിടന്ന് ഉറങ്ങാൻ പറ്റുന്നില്ല. മുഖ്യമന്ത്രി ഞങ്ങൾക്കൊരു വീടുവച്ചു തരണം. ഞാൻ വലുതാകുമ്പോൾ പൈസ തരാം."" കുഞ്ഞു റിവാനിയുടെ വീഡിയോയിലൂടെയുള്ള അപേക്ഷ. ഇത് ശ്രദ്ധയിൽപെട്ടതോടെ മുഖ്യമന്ത്രി വി.ഡി.സതീശൻ റിവാനിയുടെ അമ്മയെ വിളിച്ചു കാര്യങ്ങൾ തിരക്കി, വീട് നൽകാമെന്ന് ഉറപ്പും നൽകി. പിന്നാലെ എം.വിൻസന്റ് എം.എൽ.എയും വിളിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ നല്ലൊരു വീട് സ്വപ്നം കാണുകയാണ് റിവാനി.
മുല്ലൂർ ഗവ. കെ.വി.എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് റിവാനി. വിഴിഞ്ഞം തെന്നൂർക്കോണം ഞാറവിള മുക്കുവൻകുഴി വി.വി.ഹൗസിൽ ഓട്ടോ ഡ്രൈവറായ റിഗിലിന്റെയും പ്രിയങ്കയുടെയും മകൾ. രണ്ടരസെന്റിൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന ചെറിയ ചായ്പുപോലുള്ള വീട്ടിലാണ് താമസം. മഴയത്ത് വെള്ളം മുഴുവൻ വീട്ടിൽ നിറയും. പാത്രങ്ങൾ നിരത്തിവച്ച് നേരം വെളുപ്പിക്കും.
മുഖ്യമന്ത്രിയോടുള്ള റിവാനിയുടെ അപേക്ഷ അമ്മയുടെ മൊബൈലിൽ ചിത്രീകരിച്ചത് സഹോദരൻ ആറാം ക്ലാസിൽ പഠിക്കുന്ന ഇവാനാണ്. അത് ക്ളാസ് ടീച്ചർ റിനിക്ക് അയച്ചുകൊടുത്തു. റിനി വീഡിയോ മാദ്ധ്യമങ്ങൾക്ക് ഷെയർ ചെയ്തു. പുതിയ വീട് കിട്ടിയാൽ പഠിച്ചു വലുതായശേഷം അതിന്റെ കടം വീട്ടാമെന്നാണ് മകൾ ഉദ്ദേശിച്ചതെന്നു അമ്മ പ്രിയങ്ക പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |