
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ തനിക്കെതിരെ സി.പി.എം നടപടിയുണ്ടായാൽ പാർട്ടിയെ വെല്ലുവിളിക്കില്ലെന്ന് ജില്ലാ കമ്മിറ്റിയംഗം എ. പദ്മകുമാർ കേരളകൗമുദിയോട് പറഞ്ഞു. കേസിൽ പ്രതിയായ പദ്മകുമാർ ഏറെക്കാലത്തെ മൗനത്തിന് ശേഷം കേരളകൗമുദിയോടാണ് ആദ്യമായി ഇന്നലെ പ്രതികരിച്ചത്.
ആത്മകഥ എഴുതില്ല. ഒരു സുഹൃത്തിനോട് തമാശയായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വാർത്തയായത്. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ല. പാർട്ടി നടപടി എടുത്താൽ അപ്പോൾ നോക്കാം.
എന്നാൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും അന്നത്തെ മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഉന്നതൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുവെന്ന് സുഹൃത്തുക്കളോട് വെളിപ്പെടുത്തി എന്ന പ്രചാരണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
നടപടിക്ക് ജില്ലാ കമ്മറ്റി ഇന്ന്
ഇന്ന് ചേരുന്ന സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗത്തിൽ പദ്മകുമാറിനെതിരെ നടപടിയുണ്ടായേക്കും. തരംതാഴ്‌ത്തലോ സസ്‌പെൻഷനോ ആയിരിക്കുമെന്നാണ് സൂചന. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്തേക്കും. സ്വർണക്കൊള്ളയിൽ പദ്മകുമാർ പ്രതിസ്ഥാനത്തായപ്പോൾ നടപടി എടുക്കാതിരുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എല്ലാ ജില്ലകളിലെയും അവലോകന യോഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു. കുറ്റപത്രം വന്നിട്ടുമതി പാർട്ടിയിൽ നിന്ന് പുറത്താക്കൽ എന്ന് സംസ്ഥാന നേതൃത്വം ധാരണയിലെത്തിയിരുന്നു. വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ സംസ്ഥാനസമിതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇന്ന് ജില്ലാ കമ്മിറ്റി ചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |