
തിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയിൽ കേരളത്തിലെ 3 സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രിയും ഇടതുപക്ഷവും. മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമമാണെന്നാണ് ആരോപണം. എന്നാൽ വി.സിമാർ മുമ്പും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും ചട്ടലംഘനമില്ലെന്നുമാണ് ആർ.എസ്.എസിന്റെ നിലപാട്. തെറ്റുണ്ടെങ്കിൽ നിയമനടപടിക്ക് ബി.ജെ.പി വെല്ലുവിളിച്ചു.
ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന 'സംഘപരിവാറിന്റെ 100 വർഷങ്ങൾ' എന്ന പരിപാടിയിലാണ് കേരള വി.സി ഡോ.മോഹനൻ കുന്നുമ്മൽ, എം.ജി വി.സി ഡോ.ഡി.മാവൂത്്, മലയാളം സർവകലാശാല വി.സി സി.ആർ.പ്രസാദ് എന്നിവർ പങ്കെടുത്തത്. ഗുരുതര വീഴ്ച കാട്ടിയ വൈസ് ചാൻസലർമാരുടെ അന്തസിന് നിരക്കാത്ത നടപടിയാണിതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വിമർശിച്ചു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വി.സിമാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന്റെ പ്രതികരണം.
വി.സിമാരുടെ നടപടി അത്യന്തം ഗൗരവത്തോടെയാണ് മതേതര കേരളം കാണുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് എങ്ങനെ പിടി മുറുക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. സർവകലാശാലകളിൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും പിണറായി ആരോപിച്ചു.
ചട്ട ലംഖനമില്ലെന്ന്
ആർ.എസ്.എസ്
പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ ച ട്ടലംഘനമില്ലെന്നാണ് ആർ.എസ്.എസ് നിലപാട്. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വരുന്നതിന് മുമ്പും വി.സിമാർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. യു.ജി.സി ചട്ടങ്ങളുടെ ലംഘനം വി.സിമാർ നടത്തിയിട്ടില്ല. ശാസ്ത്രജ്ഞർ, ഗവേഷകർ, അദ്ധ്യാപകർ,ഡോക്ടർമാർ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്.
പരിപാടിയിൽ പങ്കെടുത്തത് അപരാധമാണെന്ന് എങ്ങനെ പറയുമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ എം.എൽ.എ ചോദിച്ചു. പങ്കെടുത്തതിൽ തെറ്റുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു. പ്രധാനമന്ത്രി പ്രവർത്തിക്കുന്ന സംഘടനയാണ്. ഇനി പ്രധാനമന്ത്രിയേയും കാണില്ലെന്ന് പറയുമോയെന്നും അദ്ദേഹം പരിഹാസിച്ചു.
വിസിമാരുടേത് ഗുരുതര
തെറ്റ്:ചെന്നിത്തല
തിരുവനന്തപുരം: ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവതിന്റെ പരിപാടിയിൽ മൂന്ന് സർവ്വകലാശാലാ വിസിമാർ പങ്കെടുത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഉന്നത വിദ്യാഭ്യാസമേഖലയിലെ വർഗീയവൽക്കരണത്തിനെതിരെ കടുത്ത നിലപാടുമായി കേരളം മന്നോട്ട് പോവുകയാണ്. സർവകലാശാലകളുടെ മതേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും വിശ്വാസ്യത ഇടിച്ചു താഴ്ത്താനും മാത്രമേ ഇത്തരം നീക്കങ്ങൾ ഉപകരിക്കൂ. . വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിളനിലമായി സർവകലാശാലകൾ മാറരുത്. മൂന്ന് വിസിമാരും തങ്ങളുടെ തെറ്റ് ഏറ്റുപറയുകയും ഭാവിയിൽ ഇത്തരത്തിലുള്ള പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയും വേണം.ഗവർണറെ ഉപയോഗിച്ച് കേരളത്തിന്റെ അക്കാഡമിക് മേഖലയെ വർഗീയ വൽക്കരിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത വേണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |