
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശിക്കാനെത്തും മുമ്പ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വീട്ടിൽ നിന്നിറങ്ങിപ്പോയി. ഗുരുവായൂർ സന്ദർശനത്തിന് ശേഷം വീട്ടിലെത്തിയ ചെന്നിത്തലയെ കാണാൻ സതീശൻ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അടുത്ത ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. ജോസഫ് വാഴയ്ക്കനും അൻവർ സാദത്തും ചേർന്നാണ് ചെന്നിത്തലയെ അനുഗമിക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കെസി വേണുഗോപാൽ ഗ്രൂപ്പും കടുത്ത അതൃപ്തിയിലാണ്. കെസിക്കെതിരെ അസൂത്രിത നീക്കം നടന്നെന്നും ഇത് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗ്രൂപ്പ് അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത് അവസാനമാണ്. സതീശന് അനുകൂലമായ തീരുമാനമാണെങ്കിൽ പ്രഖ്യാപനം നീട്ടേണ്ടതില്ലായിരുന്നു എന്നതടക്കം കെസി പക്ഷം ആരോപിക്കുന്നുണ്ട്. ചില നേതാക്കൾ പരസ്യമായി ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
കെസിക്കെതിരെ സംഘടിത ആക്രമണം നടന്നെന്നും അതിന് പിന്നിൽ ആരാണന്ന് കണ്ടെത്തണമെന്ന് നിയുക്ത എംഎൽഎ പഴകുളം മധു ആവശ്യപ്പെട്ടിരുന്നു. എംഎൽഎമാരുടെ പൊതുവികാരത്തിന് വിരുദ്ധമാണ് മുഖ്യമന്ത്രി പ്രഖ്യാപനമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു.
പ്രഖ്യാപനം വന്നതോടെ കെസി ഗ്രൂപ്പിന്റെ നീക്കം നിർണായകമാകും. മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലിയിൽ അവസാന നിമിഷം പിന്തള്ളപ്പെട്ടതിന്റെ നിരാശയിലാണെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ കേരളത്തിലെ പാർട്ടിയിൽ സ്വാധീനം നിലനിർത്താനാകും കെസി വേണുഗോപാൽ ഇനി ശ്രമിക്കുക. കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമ അനുമതി നൽകേണ്ടത് ഹൈക്കമാൻഡായതിനാൽ അക്കാര്യത്തിൽ കെ.സിക്ക് നിർണായക റോൾ ഉണ്ടാകും. ഇക്കാര്യം അറിയാവുന്ന വി.ഡി.സതീശൻ മന്ത്രിമാരെ നിശ്ചയിക്കാൻ വേണുഗോപാൽ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, ബുധനാഴ്ച മല്ലികാർജ്ജുന ഖാർഗെയുമായുള്ള ചർച്ചയിൽ വിഡി സതീശന്റെ പേര് രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നെന്നാണ് വിവരം. ഇക്കാര്യം കെസിയെ ധരിപ്പിച്ചപ്പോൾ കെസി പരിഭവത്തിലുമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |