SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.21 PM IST

'യുഡിഎഫ് സർക്കാരിന്റെ കൂറ് ഭരണഘടനയോടോ ആർഎസ്എസിനോടോ?'; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പിണറായി

pinarayi

തിരുവനന്തപുരം: സർവ്വകലാശാലകളിലെ ആർഎസ്എസ് വർഗീയ അജണ്ടയ്‌ക്ക് കുടപിടിച്ചു കൊടുക്കുന്നവരായി യുഡിഎഫ് സർക്കാർ മാറിയിരിക്കുകയാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ ഭരണമേറ്റെടുത്തതിനു ശേഷം ചാൻസലർ കൂടിയായ ഗവർണറുടെ ഓഫീസിൽ നിന്നും എംജി സർവ്വകലാശാലയുടെ പിൻസീറ്റ് ഡ്രൈവിംഗിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സംഘപരിവാർ അജണ്ടയ്‌ക്ക് കീഴ്പ്പെട്ട യുഡിഎഫ് സർക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കോട്ടയം എംജി സർവ്വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണം. യുഡിഎഫ് സർക്കാർ ഭരണമേറ്റെടുത്തതിനു ശേഷം ചാൻസലർ കൂടിയായ ഗവർണറുടെ ഓഫീസിൽ നിന്നും എംജി സർവ്വകലാശാലയുടെ പിൻസീറ്റ് ഡ്രൈവിംഗിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ ഇതിനെതിരെ ഒരക്ഷരം ഉരിയാടാൻ പാങ്ങില്ലാത്തവരായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ ഭരണനേതൃത്വം. സംഘപരിവാർ അജണ്ടയ്‌ക്ക് കീഴ്പ്പെട്ട യുഡിഎഫ് സർക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണ്.

ഗവർണർ ഓഫീസിനെ മുൻനിർത്തി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമങ്ങളുണ്ടായപ്പോൾ കഴിഞ്ഞ പത്തുവർഷക്കാലവും എൽഡിഎഫ് സർക്കാർ എങ്ങനെയാണതിനെ പ്രതിരോധിച്ചതെന്ന് കേരളം കണ്ടതാണ്. അത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും എതിർക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും അന്നുണ്ടായിട്ടില്ല. എന്നാൽ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നാണ് യുഡിഎഫ് സർക്കാരിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുന്നത്. മതനിരപേക്ഷ വിശ്വാസികളിൽ ആശങ്കയുണർത്തുന്ന നിലപാടാണിത്. ഇത് ആരെങ്കിലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കാര്യമല്ല, മറിച്ച് ഭരണഘടനയുടെയും സർവ്വകലാശാല ചട്ടങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണ് എന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി മനസ്സിലാക്കേണ്ടത്.

എംജി സർവകലാശാല താൽകാലിക വൈസ് ചാൻസലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ നിയമിച്ചാണ് ഗവർണർ കാവിവൽക്കരണത്തിന് തുടക്കമിട്ടത്. താൽകാലിക വൈസ് ചാൻസലർ നിയമനത്തിനായി പാനൽ നൽകാനുള്ള ബാധ്യത നിർവേറ്റാൻ പോലും യുഡിഎഫ് സർക്കാർ തയ്യാറായില്ല. കോടതിയെ സമീപിച്ചുകൊണ്ട് വിസി നിയമനം റദ്ദുചെയ്യിക്കാനുള്ള സാധ്യതയും ഇതുമൂലം അടഞ്ഞിരിക്കുകയാണ്.

ഇതിനുപുറമെ, എംജി സർവകലാശാല സെനറ്റിൽ നിയമവും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സംഘപരിവാർ നോമിനികളെ തിരുകിക്കയറ്റിയിരിക്കുകയുമാണ്. ആകെയുള്ള 30 അംഗങ്ങളിൽ 19 പേരും ആർഎസ്എസ് അനുകൂലികളാണ് എന്നതാണ് കാണേണ്ടത്. സംഘപരിവാർ കേന്ദ്രങ്ങൾ എംജി സർവ്വകലാശാലയെ പിടിച്ചടക്കാനുള്ള ചരടുവലികൾ നടത്തുമ്പോൾ സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ഒരു വിയോജനക്കുറിപ്പു നൽകാൻ പോലും യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല.

സർവ്വകലാശാലകളുടെ പ്രവർത്തനത്തിൽ ഗവർണറുടെ പരിമിതമായ റോൾ എന്താണെന്ന് സർക്കാരിയാ കമ്മീഷനടക്കം തന്നെ വ്യക്തമാക്കിയ കാര്യമാണ്. താൽകാലിക വിസി നിയമനമുൾപ്പെടെ സർക്കാർ നൽകുന്ന പാനലിൽ നിന്നാവണമെന്ന കോടതി വിധികൾ നിലനിൽക്കേ ഗവർണർക്ക് ഒത്താശ ചെയ്യുന്ന സർക്കാർ നിലപാട് കീഴടങ്ങലിന്റേതാണ്. യുഡിഎഫ് സർക്കാരിന്റെ കൂറ് ഭരണഘടനയോടോ അതല്ല ആർഎസ്എസിനോടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കാനായി മുൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നിയമോപദേശം നൽകിയിരുന്ന വ്യക്തിയാണ് നിലവിൽ യുഡിഎഫ് സർക്കാരിന്റെ അഡ്വക്കറ്റ് ജനറൽ. അതിനാൽ സർവ്വകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ നിയമവഴിയിലുള്ള പോരാട്ടം ഈ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. കേരളത്തിലെ സർവ്വകലാശാലകളെ കൈപ്പിടിയിലൊതുക്കുക എന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കണ്ണൂർ, കലിക്കറ്റ്, കേരള, കാലടി മുതലായ സർവ്വകലാശാലകളിൽ അത്തരം ശ്രമങ്ങളെ എൽഡിഎഫ് സർക്കാർ ചെറുത്തുതോൽപ്പിക്കുകയാണ് ചെയ്തത്. എന്നാൽ, ഭരണമാറ്റത്തിനു ശേഷം സർവ്വകലാശാലകളിലെ ആർഎസ്എസ് വർഗീയ അജണ്ടയ്‌ക്ക് കുടപിടിച്ചു കൊടുക്കുന്നവരായി യുഡിഎഫ് സർക്കാർ മാറിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN, FBPOST, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA