SignIn
Kerala Kaumudi Online
Thursday, 18 June 2026 11.11 PM IST

തെന്നിവീണ ട്രാക്കിൽ നിന്ന് പറന്നുയർന്ന് പ്രവീണ; സ്വപ്നങ്ങളെ ശിഷ്യരിലൂടെ തിരികെപ്പിടിച്ചു

praveena

വീണു പോകുന്നിടത്ത് പറന്നുയരേണ്ടതെങ്ങനെയെന്ന് അന്തർദേശീയ വനിതാദിനത്തിൽ പറഞ്ഞുതരും മൈലം സ്വദേശിനി പ്രവീണ. രണ്ടു പതിറ്റാണ്ടുമുമ്പ് സംസ്ഥാന സ്‌കൂൾ കായികമേളയിലെ ട്രാക്കിൽ പൊലിഞ്ഞു പോയ സ്വപ്നങ്ങളെ ശിഷ്യരിലൂടെ തിരികെപ്പിടിച്ചാണ് പ്രവീണയുടെ ഉയിർപ്പ്. 1997ലെ സ്‌കൂൾ കായികമേളയിലാണ് ഒന്നാമതായി ഓടിയെത്തിയിരുന്ന പ്രവീണ തെന്നിവീണ് ഇരുകാലുകളുമൊടിഞ്ഞ് ജീവിതം ഇരുട്ടിലായത്. അപകടം നടക്കുമ്പോൾ മൈലം ജി.വി.രാജ സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പ്രവീണ അതേ വിദ്യാലയത്തിലെ കായികാദ്ധ്യാപികയാണിന്ന്.

200മീറ്റർ ഓട്ടമത്സരത്തിനിടയിൽ ഫിനിഷിംഗ് പോയിന്റിനു തൊട്ടുമുമ്പാണ് ട്രാക്കിൽ ഇടറിവീണ് ഇരുകാലുകളിലെയും എല്ലുകൾ പൊട്ടിയത്. വർഷങ്ങളോളം ആശുപത്രി ചികിത്സ,​ സൗജന്യ ചികിത്സയും ജോലിയും സർക്കാർ വാഗ്ദാനം ചെയ്‌തെങ്കിലും നടന്നില്ല.പക്ഷെ വിധിയെ പഴിച്ചിരിക്കാൻ പ്രവീണ തയ്യാറായില്ല. വീടിനു സമീപത്തെ സ്‌കൂളുകളിൽ സൗജന്യ കായിക പരിശീലനത്തിന് ട്രാക്കൊരുക്കി വീണ്ടും സ്യൂട്ടണിഞ്ഞു.

ആദിവാസി-തോട്ടം മേഖലയിലെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി സംസ്ഥാന കായികമേളയുടെ ട്രാക്കിലിറക്കി 100മീറ്റർ, 200 മീറ്റർ,ലോംഗ് ജംപ്,റെസലിംഗ് ഇനങ്ങളിൽ മികവ് തെളിയിച്ചു.സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പിൽ 57കിലോഗ്രാം വിഭാഗത്തിൽ തുടർച്ചയായി അഞ്ച് തവണ ജി.വി രാജ സ്കൂൾ വിദ്യാർത്ഥി ഹാമീം ഹക്കിമിനെ സ്വർണ നേട്ടത്തിന് അർഹനാക്കി.നിരവധി കുട്ടികളെ കായികക്ഷമതയിൽ പ്രാപ്തരാക്കി ജി.വി.രാജയിലും സ്പോർട്സ് അക്കാഡമിയിലും പ്രവേശനം ലഭ്യമാക്കി.മൈലമൂട് അമ്പാടി ഭവനിൽ അനിൽകുമാർ ഭർത്താവാണ്. ആർച്ച,​ ആരോമൽ മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRAVEENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY