
നക്ഷത്രങ്ങൾ വാരി വിതറിയ മാനവും മിന്നിതെളിഞ്ഞുപോയ വാൽനക്ഷത്രവും ഇരുട്ടിൽ പ്രത്യേക ലോകമായിരുന്നു. ശീതകാലങ്ങളിൽ മഞ്ഞിൽ പുതഞ്ഞും സൂര്യകിരണങ്ങൾക്കൊപ്പം വെളിച്ചത്തിലേയ്ക്ക് എത്തിനോക്കിയും സ്പിതി വാലി കൊതിപ്പിക്കും. ഉയരങ്ങളിലേയ്ക്ക് ശ്വാസം വലിച്ച് കയറിയപ്പോഴുള്ള ആയാസമെല്ലാം സ്പിതിവാലിയുടെ കാഴ്ച വസന്തത്തിൽ അലിഞ്ഞു പോയി. ഹിമാലയൻ താഴ് വരകളിലെ, ലോകത്തിലെ ഏറ്റവും ഉയരത്തിലെ സ്പിതി വാലി വിസ്മിയിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം നമ്മുടെ രാജ്യത്താണ്. ഉയരത്തിലുള്ള പാലം, ചായക്കട, പെട്രോൾ പമ്പ്്... അങ്ങനെയെല്ലാമെല്ലാം സ്പിതിയുടെ മുറ്റത്തെ വിശേഷണങ്ങളുടെ മയിൽക്കുറ്റികൾ.
മണാലി വഴിയും ഷിംല വഴിയും
ഡൽഹിയിൽ നിന്ന് മണാലി വഴിയും ഷിംല വഴിയും സ്പിതിയിലെത്താം. ഡൽഹിയിൽ വിമാനമിറങ്ങിയ ഞങ്ങളുടെ യാത്ര ഷിംലവഴിയായിരുന്നു. ജീവിതങ്ങളുടെ വേരുകൾ തേടി പോവുന്നവർക്ക് പലതും കാണാനും പഠിക്കാനുമുണ്ട്. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ ഓരോ വർഷവും മഞ്ഞിൽ ഉറങ്ങുകയും വീണ്ടും ഉണരുകയും ചെയ്യുന്ന ജനത മലകളിൽ എങ്ങനെ ഒരു നഗരം കെട്ടിപ്പടുത്തു എന്നത് അദ്ഭുതമാണ്.
വഴികൾ വളഞ്ഞുപുളഞ്ഞു പോവുന്നതുപോലെ ഇവിടെ കെട്ടിടങ്ങളും വീടുകളും വളഞ്ഞുപുളഞ്ഞാണ്. ഒരു നിലയിലായി ഒരു വീടുപോലുമില്ല. മല കയറുന്നതുപോലെ മുകളിലേയ്ക്ക് കയറി വേണം ഓരോ മുറികളും എത്താൻ. അതുകൊണ്ടുതന്നെയാവാം 'മലകളുടെ രാജ്ഞി" എന്ന പേരും ഷിംലയ്ക്ക് സ്വന്തമായത്. ബ്രിട്ടീഷ് ഭരണകാലത്ത് ചൂടിൽ നിന്നുള്ള മോചനമായി ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം കൂടിയായിരുന്നു ഇവിടം. ആദ്യ ഷിംല വിസിറ്റ് ആയതിനാൽ ഒരു ദിവസം ആ മനോഹര നഗരത്തിനു നൽകി. ഡൽഹിയിൽ നിന്ന് 10 മണിക്കൂർ നീണ്ട യാത്ര. പൈൻ മരങ്ങൾ ഇടതൂർന്ന മലനിരകൾ നിശബ്ദമെങ്കിലും ചെറുതണുപ്പിന്റെ അകമ്പടിയോടെ ഞങ്ങളെ വരവേറ്റു. പലനിറങ്ങളിലുള്ള ബട്ടൺ ഫ്ലവേഴ്സ് ഹൃദ്യമായ സ്വാഗതമോതി. തീപ്പെട്ടിക്കൂടുകൾ അടുക്കിവെച്ചതുപോലെയുള്ള കെട്ടിടങ്ങൾ വർഷങ്ങളുടെ പഴമ വിളിച്ചു പറയുന്നുണ്ട്. തലസ്ഥാനമായതിനാൽ പ്രധാന ഓഫീസുകളും കെട്ടിടങ്ങളും ഷിംലയിലുണ്ട്. ആർമിയുടെ മെയിൻ കാര്യാലയവും ഇവിടെയാണ്. സൈന്യം നാടിനുവേണ്ടി ചെയ്ത പ്രവർത്തങ്ങളുടെ വീഡിയോ എന്നും രാത്രിയിൽ ഇവിടെ പ്രദർശിപ്പിക്കുന്നത് കണ്ടപ്പോൾ കൗതുകവും അഭിമാനവും തോന്നി. മഞ്ഞിൽ കുളിച്ചു കിടക്കുന്ന മലനിരകളെ ഇത്രയും ജനവാസയോഗ്യമാക്കിയതിൽ ആർമിക്കാണ് ബിഗ് സല്യൂട്ട്.
മാൾ റോഡാണ് പ്രധാന കച്ചവടകേന്ദ്രം. കയറ്റം കയറിയും പടികൾ ചവിട്ടിയും മുകളിലോട്ട്. മാലിന്യപ്പൊടിപോലുമില്ല. കണ്ണടച്ച് നടക്കാം, അത്രയും വൃത്തിയിൽ പരിപാലിക്കുന്നു!
രണ്ടു ദിവസത്തെ യാത്രയാണ് ഷിംലയിൽനിന്നും സ്പിതിയിലേയ്ക്ക്. രാവിലെ ഷിംലയിൽ നിന്ന് ബസ് കയറി വൈകിട്ടോടെ റെക്കൊങ് പിയോയിൽ എത്തും. രാത്രി അവിടെ തങ്ങി രാവിലെ വീണ്ടും ബസിൽ. സന്ധ്യ മടങ്ങുമ്പോൾ കാസയുടെ തണുപ്പിൽ വിറങ്ങലിക്കും. ഹിമാചലിലെ പ്രധാന ജില്ലയായ കാസയിലെ ഏറ്റവും സുന്ദര നഗരമാണ് സ്പിതി. അത്രയും പ്രത്യേകതകളുള്ള നാട്.
സ്പിതിയിലെ ഉയരങ്ങൾ
രണ്ടു ദിവസത്തെ യാത്രയാണ് ഷിംലയിൽനിന്ന് സ്പിതിയിലേയ്ക്ക്. രാവിലെ ഷിംലയിൽ നിന്ന് ബസ് കയറി വൈകിട്ടോടെ റെക്കൊങ് പിയോയിൽ എത്തും. രാത്രി അവിടെ തങ്ങി രാവിലെ വീണ്ടും ബസിൽ, സന്ധ്യ മടങ്ങുമ്പോൾ കാസയുടെ തണുപ്പിൽ വിറങ്ങലിക്കും. ഷിംലയുടെയും പിയോയുടെയും തണുപ്പ് നേരിട്ടെങ്കിലും കാസയിൽ എത്തിയതോടെ തെർമലും സോക്സും ജാക്കെറ്റുമെല്ലാം വലിച്ചു കയറ്റി. ഇലക്ട്രിക് ബ്ലാങ്കെറ്റെല്ലാമുള്ള അടിപൊളി മുറിയാണ് കിട്ടിയതെങ്കിലും അന്നവിടെ വൈദ്യുതി ഇല്ലാത്തതിനാൽ തണുത്ത് മരവിച്ച് ഉറങ്ങേണ്ടി വന്നു. ചെറുതെങ്കിലും മനോഹരമായിരുന്നു ആ കുഞ്ഞു നഗരം. അലൂപറാത്തയും നല്ല പാൽചായയും ആ ദിവസങ്ങൾ ഉന്മേഷമേകി. അടുത്ത ദിവസം രാവിലെയോടെ രണ്ട് സ്കൂട്ടർ വാടകയ്ക്കെടുത്തായിരുന്നു കറക്കം. റൂട്ട് മാപ്പൊക്കെ നോക്കി, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പെട്രോൾ പമ്പിൽ നിന്ന് പെട്രോളും അടിച്ച് വണ്ടി വിട്ടു. അതേ, അതുതന്നെയാണ് ഈ നാടിന്റെ പ്രത്യേകത. ലോകത്തിന്റെ ഏറ്റവും ഉയരത്തിലുള്ള ഒരുപാട് വിശേഷങ്ങൾ. പണ്ട് സ്കൂൾ നോട്ട് ബുക്കിന്റെ കവർ പേജിൽ കണ്ടിരുന്ന ചിത്രമതാ കൺമുന്നിൽ. സമുദ്രനിരപ്പിൽ നിന്നും 4166 മീറ്റർ ഉയരത്തിലുള്ള 'കീ മൊണാസ്ട്രി". അവിടേക്ക് വണ്ടിയോടിച്ച് കയറുമ്പോൾ എന്തെന്നില്ലാത്ത നിർവൃതി. ബുദ്ധക്കുട്ടികൾ ഫുട്ബാൾ കളിക്കുന്നുണ്ട്. പിന്നീടായിരുന്നു മലകയറ്റം.
ലോകത്തിന്റെ
ഉച്ചിയിലേയ്ക്ക്
ചിച്ചം ബ്രിഡ്ജ്, ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം! സമുദ്രനിരപ്പിൽ നിന്നും 4150 മീറ്റർ മുകളിൽ. രണ്ട് മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചിച്ചം ബ്രിഡ്ജിൽ നിന്ന് താഴേയ്ക്ക് നോക്കിയപ്പോൾ ഉള്ളുകാളി. അവിടെ നിന്ന് അന്നത്തെ ലക്ഷ്യം കിബ്ബറായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വൈൽഡ് ലൈഫ് സാങ്ച്വറി. മനുഷ്യരേറെയുള്ള നാട്. ഇവിടെ സ്നോ ലെപ്പേർഡ് എന്ന പുള്ളിപ്പുലികളുടെ സങ്കേതം. മഞ്ഞു കുറവായതിനാൽ പുലി, മല കയറിയിരിക്കുകയായിരുന്നു. മഞ്ഞു കാലത്ത് വന്നാൽ നേരിൽ കണ്ട് ഫോട്ടോ എടുത്തു മടങ്ങാം. വിദ്യാലയങ്ങളും വീടുകളുമെല്ലാമുള്ള നാട്ടിൽ പുലിയിറങ്ങിനടക്കും. ഉപദ്രവിക്കാറില്ലെന്നവർ പറയുന്നു. സ്നോ ലെപ്പേർഡിനെ കാണാൻ വീണ്ടും ഒരിക്കൽ കൂടെ ഈ മല കയറേണ്ടി വരും!
ജീവൻ രക്ഷിച്ച ബസ് ഡ്രൈവർ
ആകാശത്തിലെ വിസ്മയകാഴ്ചകൾ കാണുകയായിരുന്നു അടുത്ത ലക്ഷ്യം. ലാങ്സ, മിൽക്കി വേ (ക്ഷീരപഥം) കാണുനാവുന്ന ഇന്ത്യയിലെ ബെസ്റ്റ് പ്ലേസ്. കിബ്ബർ വരെ ഞങ്ങൾ കയറിയ ദൂരമത്രയും തിരിച്ചിറങ്ങി മറ്റൊരു മല കയറി വേണം ലാങ്സയിലേക്ക് പോവാൻ. രാത്രിക്ക് മുൻപേ അവിടെ എത്താനുള്ള തിടുക്കത്തിലായിരുന്നു. മലകയറലും ഇറങ്ങലും ഇവിടേക്കുള്ള ബസ് യാത്രയുമൊന്നും പറയുംപോലെ എളുപ്പമല്ല.
നേർത്ത റോഡിലൂടെ, ചിലപ്പോൾ ഒഫ് റോഡിലൂടെ വേണം ടയറുരുളാൻ. ഒരു വശം ഉയരങ്ങളിലേയ്ക്ക് കൺതുറന്ന് നിൽക്കുന്ന മലകൾ, മറു വശം അഗാധ ഗർത്തം. വീണാൽ പൊടിപോലുംകാണില്ല. മലകൾക്ക് പലതിനും പല സ്വഭാവം. ചിലത് ഉറച്ച പാറകളെങ്കിൽ, ചിലത് ഉരുളൻ കല്ലുകൾ നിറഞ്ഞത്. മറ്റു ചിലത് പൊടിമണ്ണ്, അങ്ങനെയങ്ങനെ.. പിന്നെ മഞ്ഞുമലകളും.
മഞ്ഞിലൊന്നും ധൈര്യത്തിൽ ചവിട്ടി നോക്കാൻ പറ്റില്ല. കുഴികളിലും കുളങ്ങളിലുമൊക്കെ വെള്ളം ഉറഞ്ഞ് ഐസായി കിടക്കുന്നതും ഉണ്ടാവും. തിരിച്ചു വരവിൽ ബസിൽ പുറത്തേയ്ക്ക് നോക്കി ഇരിക്കവേ പെട്ടെന്ന് ചില്ലുപൊട്ടി അകത്തേക്ക് എന്തോ കനത്തിൽ വീണു. എല്ലാവരും പേടിച്ചു, പക്ഷേ, വണ്ടി പാളുക പോലും ചെയ്യാതെ, വേഗത കുറയ്ക്കാതെ ഡ്രൈവർ മുന്നോട്ടെടുത്തു. മലയിൽ നിന്ന് കല്ല് വീണതാണ്. ആ പാറക്കഷണം കൊണ്ട് ഒരു യാത്രക്കാരന്റെ നെറ്റി പൊട്ടിയിരുന്നു, ജനൽ ചില്ല് മൊത്തം ഉടഞ്ഞ് ബസിൽ ചിതറിയിരുന്നു.
ആശുപത്രിയിലാണ് ബസ് നിറുത്തിയത്. നമ്മളിതെത്ര കണ്ടതെന്ന ഭാവമായിരുന്നു ഡ്രൈവർക്ക്. അപകടസ്ഥലത്ത് ബസ് നിർത്താത്തിരുന്നതും അവരുടെ പരിചയം തന്നെയാണ് കാണിക്കുന്നത്, കാരണം ഒരു കല്ലിനുപിറകെ ചിലപ്പോൾ ഇനിയും കല്ലുകൾ വന്നേക്കാം.
ബുദ്ധ പ്രതിമയിലെ
നക്ഷത്രക്കുഞ്ഞുങ്ങൾ
മലകൾക്കും മഞ്ഞുമലകൾക്കും മുകളിലാണ് അടുത്ത കാഴ്ച. സ്കൂട്ടറിൽ ഉയരങ്ങളിലേയ്ക്ക് പോവുമ്പോൾ താഴ്വാരത്തിലൂടെ ഒഴുകുന്ന സ്പിതി നദിയും കൃഷിപാടങ്ങളും നാടും മനോഹര ചിത്രം പോലെ. മഞ്ഞുമലകളെല്ലാം നമുക്കും താഴെ... സന്ധ്യയോടടുത്തതോടെ മലകളുടെ ഏറ്റവും മുകളിലെത്തി. നിരപ്പു മാത്രം. കൊടും തണുപ്പിൽ വിരലുകൾ കുത്തിപ്പറിച്ചു.
മഞ്ഞുകൾക്കിടയിലെ ചെറിയ റോഡിലൂടെ സഞ്ചരിച്ച് ഒരു വീട്ടിലെത്തി, ഹീറ്റർ മാത്രമേ ഉള്ളൂവെന്നതിനാൽ അതിന് താഴേക്ക് ആ ഇരുട്ടിൽ കൊച്ചിവലിയുന്ന തണുപ്പിൽ മറ്റൊരു വീട് തപ്പി നടന്നു. അവിടെ വെച്ച് എന്തെങ്കിലും പറ്റിയാൽ അനുഭവിക്കുകയല്ലാതെ രക്ഷപ്പെടാം എന്ന് ചിന്തിച്ചാൽ മണ്ടത്തരമാവും.
ആശുപത്രി ആവശ്യങ്ങൾക്ക് കാസയാണ് ആശ്രയം, കുറച്ചു സീരിയസ് ആണെങ്കിൽ റെക്കൊങ് പിയോ എത്തണം. ഗർഭിണികളുടെ അവസ്ഥയും ഇതുതന്നെ. കാസയിൽ നിന്നും പിയോ എത്തുമ്പോഴേക്കും ആള് ബാക്കിയുണ്ടെങ്കിൽ ഭാഗ്യം.
രാത്രിയിൽ ഇലക്ട്രിക് ബ്ലാങ്കെറ്റ് അഭയം തന്നു. 'ഫോസിൽ ഗ്രാമം" എന്നറിയപ്പെടുന്ന ലാങ്സയിൽ ഞങ്ങൾ താമസിച്ച വീട്ടിലും കണ്ടു നിരവധി ഫോസിലുകൾ. അന്ന് ഉറക്കിന്റെ രാത്രി ആയിരുന്നില്ല, തണുപ്പിന്റെ, നക്ഷത്രങ്ങളുടെ, വിസ്മയങ്ങളുടെ രാത്രി. സ്പിതി യാത്രയിലെ അവിസ്മരണീയനിമിഷം.
സ്റ്റെപ്പുകൾ കയറി വലിയ ബുദ്ധപ്രതിമയുടെ അരികിലെത്തി മുകളിലേയ്ക്ക് നോക്കിയപ്പോൾ മാന്ത്രികക്കൂട്ടിൽ അകപ്പെട്ട കുട്ടിയെപ്പോലെയായി മനസ്. ആ രാത്രി ആകാശം താഴ്ന്ന് നമുക്കരികിലേയ്ക്ക് വന്നതുപോലെ. ഉറക്കത്തിൽ കണ്ട സ്വപ്നങ്ങളെല്ലാം കണ്മുന്നിൽ തെളിയുംപോലെ.. ഇരുട്ടിൽ ഓരോ നിമിഷങ്ങൾ കഴിയുമ്പോഴും നക്ഷത്രങ്ങളുടെ എണ്ണം കോടികളായി കൂടി. നക്ഷത്രങ്ങളുടെ മഹാസമ്മേളനം നോക്കി അദ്ഭുതസ്തബ്ദ്ധരായി. ഇടയിൽ മിന്നിമാഞ്ഞുപോയ രണ്ട് വാൽനക്ഷത്രങ്ങളും. പ്രകൃതിയുടെ മായാജാലം. സമുദ്ര നിരപ്പിൽ നിന്ന് 4419 മീറ്റർ മുകളിലെ അത്യപൂർവ കാഴ്ച!
ഉയരത്തിലെ ഗ്രാമം
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമവും പോസ്റ്റോഫീസും എത്തിപ്പിടിച്ചു, 'കോമിക്ക് ". നൂറോളം ആളുകൾ മാത്രം താമസിക്കുന്ന, സമുദ്ര നിരപ്പിൽ നിന്നും 4587 മീറ്റർ ഉയരത്തിലുള്ള ഏക മോട്ടോറബിൾ വില്ലേജ്. അവിടുന്ന് പിന്നെയും യാത്ര ചെയ്താൽ ഹിക്കിം, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ്. സമുദ്ര നിരപ്പിൽ നിന്നും 4440 മീറ്റർ ഉയരെ.
പോസ്റ്റ് കാർഡുകൾ കിട്ടും അവിടെ. വീട്ടിലേയ്ക്ക് കത്തുകൾ പോസ്റ്റ് ചെയ്തു. തിരിച്ചെത്തുമ്പോൾ എന്നും സൂക്ഷിച്ചുവയ്ക്കാൻ. ഇനിയും യാത്രകൾക്കുള്ള പ്രചോദനമായി ഇതിലും വലുത് മറ്റെന്ത്. ഈ വിശേഷണങ്ങൾക്കെല്ലാം അപ്പുറം കോമിക്കിൽ കക്കൂസില്ല. ഈ നൂറ്റാണ്ടിലും കക്കൂസില്ലാത്തൊരു ടൂറിസം കേന്ദ്രമെന്നത് മറ്റൊരതിശയം !
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |