
മകളേ, മടങ്ങുക
അമ്മതൻ ഗർഭത്തിലേക്കിനി
അവിടെ മാത്രമേ നീ സുഖം സുരക്ഷിതം
പെറ്റ വയറിന്റെ നോവ് നീ
മടങ്ങുക,
നിൻ ജന്മഗേഹത്തിലേക്കിനി.
അറിവായ് നിനക്കെന്നും താരാട്ടി-
ന്നീണമാകുമീ വിരൽത്തുമ്പ്
കരയാതെ
മനമൊന്ന് തളരാതെ
എൻ മിഴി നീരല്പവും പകർന്നീടാതെ
എൻ കരിവളക്കിലുക്കങ്ങൾ
കേൾപ്പിക്കാതെ
എൻ അമ്മിഞ്ഞപ്പാലൂട്ടാതെ
എൻ കിനാവുകൾ
നിന്നിലൂടെ പകർത്താതെ
എൻ മൊഴി കേൾക്കാതെ
ഈ അമ്മയെക്കാണാതെ
എങ്കിലും നിനക്കെന്നെ തൊട്ടു വളരാം!
അവിടെ നീ സുരക്ഷിതയല്ലോ
എൻ മാനസപ്പൊയ്കയിൽ
ഒരു താമര വലയം നൽകി
ആകാശവീഥിയിൽ പറത്താം
ആ വെൺനികുഞ്ജത്തിൽ
മിഴി തുറക്കാതെ
കാറിന്നിരമ്പം കേൾക്കാതെ
കാറ്റിന്നൂയലാടാതെ
നിനക്കു വളരാം,
അവിടെ നീ സുരക്ഷിതയല്ലോ!
ഓമലേ നീ കാണാത്ത
കാവലാൾ ഈ ഞാൻ
കാട്ടിലും മേട്ടിലുമെത്ര
കരാളർ പെയ്തിറങ്ങിലും
നിനക്കു ചിരിക്കാം
കാർത്തികപ്പൂവു പോൽ
മുല്ലയും മുക്കുറ്റിയും
പൂചൂടി നിൽക്കുന്ന ഓർമ്മകൾ
ഇനി ഓർമ്മകളായി മാത്രം
മനസിൽ തിരി തെറുത്തു
കേടാതെ വയ്ക്കാം,
ഇവിടെ അമ്മയ്ക്കു സുഖമല്ലോ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
