
പാലോട്: നന്ദിയോട്-ആനാട് കുടിവെള്ള പദ്ധതി മൂന്നു മാസത്തിനുളളിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ചെമ്പൻകോട് മണികണ്ഠൻ നൽകിയ പരാതിയിലാണ് ഉത്തരവ്. 2009ൽ 60കോടി ചെലവഴിച്ച് ആരംഭിച്ച പദ്ധതി 2020 മാർച്ചിൽ ഭാഗികമായി ഉദ്ഘാടനം ചെയ്തുവെങ്കിലും കുടിവെള്ള വിതരണം തടസപ്പെട്ട നിലയിലായിരുന്നു. കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകാത്തതിനാൽ അടിയന്തരമായി അന്വേഷണം നടത്താൻ ജല അതോറിട്ടി പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ ഒരു എ.എക്സ്.ഇയെ ചുമതലപെടുത്തി. ഹർജിക്കാരന്റെയും നന്ദിയോട്, ആനാട് പഞ്ചായത്ത് സെക്രട്ടറിയുടെയും സാന്നിദ്ധ്യത്തിൽ പദ്ധതി പ്രദേശത്ത് പരിശോധന നടത്തി, പൂർത്തീകരിക്കേണ്ട ജോലികളും പരിഹാരമാർഗങ്ങളും സ്വീകരിക്കേണ്ട നടപടികളും ഉൾപ്പെടുത്തി പ്രോജക്ട് ഡിവിഷൻ എൻജിനീയർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നു മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ജല അതോറിട്ടി എ.ആർ.ഡബ്ലിയു.എസ്.എസ്, സ്റ്റേറ്റ് പ്ലാൻ പദ്ധതി എന്നിവയിൽ പൂർത്തിയാക്കിയ ആനാട്, കുറുപുഴ, പാലോട് വില്ലേജുകൾക്കായുള്ള കുടിവെള്ള പദ്ധതിയുടെ പാലോടുള്ള ഇൻടേക്ക് വെൽകം പമ്പ് ഹൗസ്, 115 എൽ.എൽ.ഡി ജല ശുദ്ധീകരണശാല, ആനക്കുഴി 10ലക്ഷം ലിറ്റർ ജലസംഭരണി, ജലവിതരണ ശൃംഖല,ആനാട്-നന്ദിയോട് പഞ്ചായത്തുകൾക്കായി വഞ്ചുവംകൂപ്പിൽ 6.25ലക്ഷം ലിറ്റർ ശേഷിയുള്ള ഗാർഹിക കുടിവെള്ള കണക്ഷനുകൾ, ജലശുദ്ധീകരണശാല,കിണർ പമ്പ്ഹൗസ്,റാവാട്ടർ പമ്പിംഗ്,മെയിൻ പൈപ്പ്‌ലൈൻ എന്നിവയുൾപ്പെടെയാണ് പ്രവർത്തനസജ്ജമായത്. നിലവിൽ പ്രവൃത്തികളെല്ലാം പൂർത്തിയായി.സ്റ്റോറേജ് പ്ലാന്റ്,എയർ ക്ലാരിയേറ്റർ,രണ്ട് ഫ്ളാഷ് മിക്സർ,ക്ലാരി ഫയർഫോക്കുലേറ്റർ, ജലശുദ്ധീകരണശാല എന്നിവയുടെ നിർമ്മാണവും പൂർത്തിയായി. പദ്ധതി പൂർത്തിയായാൽ ആനാട്ട് 2405,നന്ദിയോട്ട് 2248 കുടുംബങ്ങൾക്കും വെള്ളം ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |