
വെല്ലൂർ: നിർമ്മിത ബുദ്ധി കേവലം ഉപയോഗിക്കുന്നവരായി മാത്രം തുടരുന്നതിന് പകരം, അത് സൃഷ്ടിക്കുന്നവരായി ഇന്ത്യ മാറണമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. സെമികണ്ടക്ടറുകൾ, കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, ബഹിരാകാശം, ഡ്രോണുകൾ, റോബോട്ടിക്‌സ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 'ഇന്ത്യ എ.ഐ മിഷൻ' വഴി നടത്തിയ വൻതോതിലുള്ള നിക്ഷേപങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അവരുടെ പരാമർശം. വെല്ലൂർ വി.ഐ.ടി. സർവകലാശാലയുടെ 41ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. വി.ഐ.ടി. ചാൻസലർ ജി. വിശ്വനാഥൻ അദ്ധ്യക്ഷനായി. ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് രേഖ ഗുപ്ത ബിരുദ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. വി.ഐ.ടി.യിൽ ബാക്ടീരിയോഫേജ്, പകർച്ചവ്യാധികൾ എന്നിവയെക്കുറിച്ചുള്ള 'സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ചി'ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി രേഖ ഗുപ്ത നിർവഹിച്ചു.
ടി.സി.എസിലെ വൈസ് പ്രസിഡന്റും സി.ടി.ഒയുമായ ബാബു ഉണ്ണികൃഷ്ണൻ, വി.ഐ.ടി വൈസ് പ്രസിഡന്റുമാരായ ശങ്കർ വിശ്വനാഥൻ, ശേഖർ വിശ്വനാഥൻ, ജി.വി. സെൽവം, എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്ധ്യ പെന്ററെഡ്ഡി, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കാദംബരി എസ്.വിശ്വനാഥൻ, രമണി ബാലസുന്ദരം, വൈസ് ചാൻസലർ വി.എസ്. കാഞ്ചന
ഭാസ്‌കരൻ, പ്രോവൈസ് ചാൻസലർ പാർത്ഥസാരഥി മല്ലിക്, രജിസ്ട്രാർ ടി.ജയഭാരതി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |