മുംബയ്: മഹാരാഷ്ട്രയിലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുമായി (കോമൺ എൻട്രൻസ് ടെസ്റ്റ്) പണം നൽകുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാകേന്ദ്രം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്ത്. പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയവർക്ക് പോലും പ്രവേശന പരീക്ഷയിൽ 99 പെർസെന്റൈൽ ലഭിച്ചതോടെയാണ് ആരോപണം ഉയർന്നത്. ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.
സംഭവത്തിൽ മഹാരാഷ്ട്ര സ്റ്റേറ്റ് കോമൺ എൻട്രൻസ് ടെസ്റ്റ് സെൽ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സംസ്ഥാന സൈബർ സെല്ലിനും മുംബയിലെ ആസാദ് മൈദാൻ പൊലീസിനും പരാതി നൽകിയതായി അധികൃതർ അറിയിച്ചു. വൈറലായ ശബ്ദസന്ദേശത്തിൽ ഒരു സ്ത്രീ വിദ്യാർത്ഥിയുടെ രക്ഷിതാവിനോട് 12 ലക്ഷം രൂപ നൽകിയാൽ പ്രത്യേക പരീക്ഷാകേന്ദ്രം ഒരുക്കാമെന്നാണ് പറയുന്നത്. കൂടാതെ, ഉയർന്ന പെർസെന്റൈൽ നേടാനും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം ഉറപ്പാക്കാനും കഴിയുമെന്നും അവകാശപ്പെടുന്നു. എന്നാൽ ഇതിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പ്ളസ്ടു, ജെഇഇ പരീക്ഷകളിൽ കുറഞ്ഞ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ 99-100 പെർസെന്റൈൽ നേടിയെന്ന ആരോപണവും ശക്തമാണ്. ഇതോടെ പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. പരീക്ഷാകേന്ദ്രങ്ങളുടെ അലോട്മെന്റിൽ സ്വാധീനം ചെലുത്താൻ ആർക്കും കഴിയില്ലെന്ന് സിഇടി സെൽ കമ്മീഷണറും സിഇഒയുമായ ദിലീപ് സർദേസായി പ്രതികരിച്ചു. ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ പൊലീസിൽ പരാതി നൽകുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാർത്ഥികൾക്ക് നാല് പരീക്ഷാനഗരങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടെങ്കിലും അന്തിമമായി കമ്പൂട്ടർ സംവിധാനത്തിലൂടെ അനുവദിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്താമാക്കി. വൈറലായ ശബ്ദ സന്ദേശവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റ് ആരോപണങ്ങളും പരിശോധിച്ച് അവയുടെ ഉറവിടം കണ്ടെത്താനും സത്യാവസ്ഥ അന്വേഷിക്കാനുമാണ് പൊലീസ് നടപടി ആരംഭിച്ചിരിക്കുന്നത്. ഇതുവരെ ഈ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
A viral audio clip alleging that students could secure a special MH-CET exam centre for ₹12 lakh has triggered a major controversy in Maharashtra. The CET Cell has filed a police complaint, while opposition parties and parents demanded an investigation after claims that students with low Plus Two and JEE scores secured 99–100 percentiles. Authorities denied any manipulation of exam centre allocation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |