
ചെന്നൈ: തമിഴ്നാട്ടിൽ 21 അണ്ണാ ഡി.എം.കെ വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാളി പളനിസാമി നൽകിയ നോട്ടീസ് നിയമസഭാ സ്പീക്കർ തള്ളി. മേയ് 13ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്‌ക്ക് അനുകൂലമായി വോട്ട് ചെയ്തവരെ അയോഗ്യരാക്കണമെന്നായിരുന്നു നിർദ്ദേശം.
മുതിർന്ന അണ്ണാ ഡി.എം.കെ നേതാക്കളായ വി.സി.ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 25 എം.എൽ.എമാർ പാർട്ടി വിപ്പ് ലംഘിച്ച് ടി.വി.കെയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ നിയമസഭയിൽ വിജയ് സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 119ൽ നിന്ന് 144 ആയി ഉയരുകയും ഭൂരിപക്ഷം നേടുകയും ചെയ്തു. വോട്ടെടുപ്പിനുശേഷം വിമതരിൽ അഞ്ച് പേർ തിരികെയെത്തിയതോടെ നിലവിൽ പളനിസ്വാമിയെ പിന്തുണയ്ക്കുന്നവർ എണ്ണം 27 ആയി.
നിയമപ്രകാരം മറ്റൊരു പാർട്ടിയിൽ ലയിക്കണമെങ്കിൽ നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. അണ്ണാ ഡി.എം.കെയുടെ കാര്യത്തിൽ 31 എം.എൽ.എമാരുടെ പിന്തുണ ആവശ്യമാണ്. നിലവിൽ വിമതർക്ക് ആ സംഖ്യ തികയ്ക്കാനായിട്ടില്ല. എങ്കിലും ഇരുവിഭാഗവും പരസ്പരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുകയായിരുന്നു. നാല് വിമതർ എം.എൽ.എ പദവി രാജിവച്ച് ടി.വി.കെയിൽ ചേർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |