
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയൽ നടപടികളുടെ തുടർച്ചയായി പരീക്ഷാ സമ്പ്രദായം സുതാര്യമാക്കാനും പരിഷ്‌കരിക്കാനുമുള്ള ശുപാർശകൾ നൽകാൻ ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്‌ദ്ധനുമായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രഖ്യാപിച്ചത്. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ്, ഐ.ബി മുൻ ഡയറക്ടർ തപൻ ദേക, ഐ.ഐ.ടി ചെന്നൈ ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്‌ദ്ധൻ അമൃത് ലാൽ മീണ എന്നിവരാണ് ടാസ്‌ക്‌ഫോഴ്സിലെ അംഗങ്ങൾ.
അതസമയം രണ്ട് ദിവസത്തെ അവധിക്ക് ശേഷം പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. ചോദ്യപേപ്പർ ചോർച്ച തടയാൻ ലക്ഷ്യമിടുന്ന കർശന വ്യവസ്ഥകളുള്ള പൊതു പരീക്ഷാ അന്യായ മാർഗങ്ങൾ തടയൽ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. എന്നാൽ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമവും അയോദ്ധ്യാ വിഷയവും ഇന്നും ഉന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. രാജിവച്ച ധർമ്മേന്ദ്ര പ്രധാന് പകരം കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി ഇന്നലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ചുമതലയേറ്റു. ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ കോക്രോച്ച് പാർട്ടിക്കാർ സ്ഥലം വിട്ടതോടെ 35 ദിവസം രാജ്യശ്രദ്ധയാകർഷിച്ച ജന്ദർമന്ദർ ഇന്നലെ ശൂന്യമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |