
ധർമ്മശാല: അഫ്ഗാനിസ്ഥാനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സെഞ്ച്വറി നേടിയ റഹ്മാനുള്ള ഗുർബാസിന് (51 പന്തിൽ 102) മാത്രമേ കഴിഞ്ഞുള്ളൂ. അഫ്ഗാൻ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 84 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്ടൻ ശുഭ്മൻ ഗില്ലാണ് കളിയിലെ താരം.
അതേസമയം, അരങ്ങേറ്റ മത്സരത്തിൽ തന്നെ പന്തുകൊണ്ട് വിസ്മയം തീർത്ത യുവതാരങ്ങളായ പേസർ ഗുർനൂർ ബ്രാറിനെയും ഇടംകയ്യൻ സ്പിന്നർ ഹർഷ് ദുബെയെയും മത്സരശേഷം ക്യാപ്ടൻ പ്രശംസിച്ചു. മത്സരത്തിൽ 147 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് അഫ്ഗാൻ നിരയെ വിറപ്പിച്ച ഗുർനൂർ 27 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. തുടക്കത്തിൽ റൺസ് വഴങ്ങിയെങ്കിലും ശക്തമായി തിരിച്ചുവന്ന ഹർഷ് ദുബെ 47 റൺസിന് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഹർഷിന്റെ പന്തിൽ ക്യാപ്ടൻ ഗിൽ എടുത്ത പറക്കും ക്യാച്ചും മത്സരത്തിൽ ശ്രദ്ധേയമായി.
മത്സരത്തിനിടെ മുൻ നായകൻ രോഹിത് ശർമ റണ്ണൗട്ടായതിനെക്കുറിച്ചും ഗിൽ പ്രതികരിച്ചു. നോൺസ്‌ട്രൈക്കറായിരുന്ന രോഹിത് റണ്ണിനായി ഓടിയപ്പോൾ പന്ത് തടുക്കാൻ ശ്രമിച്ച ബൗളറുമായി തട്ടാൻ പോവുകയായിരുന്നു. ഇതാണ് റണ്ണൗട്ടിൽ കലാശിച്ചത്. 'രോഹിത് ഭായ് റീപ്ലേ കണ്ടു, അതിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു,' ഗിൽ വ്യക്തമാക്കി. സ്ലിപ്പിൽ എടുത്ത അവിശ്വസനീയ ക്യാച്ചിനെക്കുറിച്ച് ചോദിച്ചപ്പോൾ, കഠിനമായ പരിശീലനത്തിന്റെ ഫലമാണെന്ന് ഗിൽ ചിരിയോടെ മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |