
ടെഹ്‌റാൻ: നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ പേരിൽ യു.എസ് നടത്തുന്ന ഇടപെടലുകൾ അപ്രസക്തമാക്കാൻ മിഡിൽ ഈസ്റ്റിൽ കരുനീക്കം ശക്തമാക്കി ഇറാൻ. ഹോർമുസ് തുറക്കുന്നതിനായുള്ള ഇറാൻ-ഒമാൻ കരാറിന്റെ ചർച്ച അന്തിമ ഘട്ടത്തിലാണ്. ഇറാനും ഒമാനും ഹോർമുസിന്റെ നിയന്ത്രണം പങ്കിടാനുള്ള കരാറാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും ആരുടെയും നിയന്ത്രണം പാടില്ലെന്നും യു.എസ് ആവർത്തിക്കവെയാണിത്. ഇതിനിടെ, ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യു.എസ് പ്രകോപനം ആവർത്തിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണ, ഊർജ്ജ, ജല പ്ലാന്റുകൾ തകർക്കുമെന്നും ഇറാൻ അറിയിച്ചു. ഇറാനുമായി യു.എസ് ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നെന്നും ഹോർമുസ് ഉടൻ തുറക്കുമെന്നുമാണ് ട്രംപ് ആവർത്തിക്കുന്നത്. എന്നാൽ, യു.എസുമായി ഒരു ചർച്ചയുമില്ലെന്നും ഒമാനുമായുള്ള തങ്ങളുടെ ഇടപെടലിൽ യു.എസിന് യാതൊരു പങ്കുമില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു.
# നിയന്ത്രണം
ഇറാന്റെ കൈയിൽ
കരാർ യാഥാർത്ഥ്യമായാൽ ഹോർമുസ് വഴി പേർഷ്യൻ ഉൾക്കടലിലേക്ക് പോകുന്ന കപ്പലുകളുടെ നിയന്ത്രണം ഇറാന് ലഭിക്കുമെന്ന് റിപ്പോർട്ട്. ഈ കപ്പലുകൾ ഇറാന്റെ തീരത്തെ പാത ഉപയോഗിക്കണം
പേർഷ്യൻ ഉൾക്കടലിൽ നിന്ന് ഹോർമുസിലൂടെ പുറത്തുകടക്കുന്ന കപ്പലുകൾ ഒമാൻ തീരത്ത് കൂടി സഞ്ചരിക്കണം
ഇറാനും ഒമാനും ചേർന്ന് 30 ദിവസത്തിനുള്ളിൽ നേവൽ മൈനുകൾ നീക്കി കടലിടുക്ക് സഞ്ചാരയോഗ്യമാക്കും
കരാർ രണ്ടു മാസത്തേക്ക്. കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്നത് അടക്കം ഇതിന് ശേഷം ചർച്ച ചെയ്യും
# യു.എസ്
ഉപരോധം നീങ്ങണം
ഒമാനുമായി ഇറാൻ കരാർ ഒപ്പിട്ടാലും ഹോർമുസ് ഉടൻ തുറക്കില്ല. തങ്ങളുടെ തുറമുഖങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം ആദ്യം പിൻവലിക്കണമെന്ന് ഇറാൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |