
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് സ്‌റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ 7 പൊലീസുകാരെ എ.ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അജു, ദിനുകുമാർ, രതീഷ്, ഗിനീഷ്, ദൃശ്യ, സുധീഷ്, അരുൺ എന്നിവരെയാണ് മാറ്റിയത്.
പ്രതികളുടെ ഓണാഘോഷത്തിലും റീൽസ് ചിത്രീകരണത്തിലും ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണം പൂർത്തിയായ ശേഷം ഇവർക്കെതിരെയുള്ള നടപടി തീരുമാനിക്കും. ജി.ഡി ചാർജ്ജുണ്ടായിരുന്നത് അജുവിനാണെന്നും ദൃശ്യയാണ് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും വ്യക്തമായി. മറ്റുള്ളവർ റൈറ്റർ,പ്രോസസ് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. റീൽസ് ചിത്രീകരിച്ചപ്പോൾ തടഞ്ഞില്ലെന്നതും ഒപ്പിട്ടശേഷം ഇവരെ മടക്കി അയ്ക്കാൻ തയ്യാറായില്ലെന്നതുമാണ് പൊലീസുകാർക്കെതിരെയുള്ള ആരോപണം.
ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പൊലീസുകാരും പ്രതികളും തമ്മിൽ ഗൂഢാലോചന നടത്തിയിരുന്നോയെന്ന ഡി.സി.പിയുടെ അന്വേഷണം തുടരുകയാണ്. ഫോൺകാളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾക്ക് ആഘോഷത്തിൽ പങ്കെടുക്കാനുള്ള സൗകര്യം പൊലീസുകാർ ഒരുക്കിക്കൊടുത്തോ എന്നും അന്വേഷിക്കുന്നുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് ഒന്നാം പ്രതി നിഥിൻരാജ്,16-ാം പ്രതി ഐ.പി ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകി. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ശനിയാഴ്ച അപേക്ഷ പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |