കോട്ടയം : ഓണാഘോഷത്തിരക്ക് കണക്കിലെടുത്ത് ജില്ലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി പൊലീസ്. ആഘോഷ പരിപാടികൾ നടക്കുന്ന കേന്ദ്രങ്ങൾ, ഓണവിപണികൾ, വ്യാപാരവ്യവസായ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും ജനങ്ങളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിനുമായി കൂടുതൽ പൊലീസിനെ വിന്യസിച്ചു. തിരക്കേറിയ പൊതുസ്ഥലങ്ങളിലും മാർക്കറ്റുകളിലും ഷാഡോ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കി. ഓണാഘോഷവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളോ കുറ്റകൃത്യങ്ങളോ കണ്ടെത്തിയാൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു. സ്ഥിരം കുറ്റവാളികളെ കണ്ടെത്തിയാൽ ആവശ്യമായ സാഹചര്യത്തിൽ പ്രിവന്റീവ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
സ്ഥിരം കുറ്റവാളികൾ നിരീക്ഷണത്തിൽ
ജില്ലയിലാകെ 150 ലേറെ ഷാഡോ പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. സ്ഥിരം കുറ്റവാളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയുന്നതിനുള്ള പ്രത്യേക പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടികളിലും പൊതുയിടങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകും. തിരക്കേറിയ മേഖലകളിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ആവശ്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.
150 ഷാഡോ പൊലീസുകാർ
''ഓണം സുരക്ഷിതമായി ആഘോഷിക്കുന്നതിന് പൊതുജനങ്ങൾ പൊലീസുമായി സഹകരിക്കണം. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം. ആഘോഷ ദിവസങ്ങളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കൃത്യമായ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
(കെ.എം സാബു മാത്യു, ജില്ലാ പൊലീസ് മേധാവി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |