
കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ നാലു പേർ പിടിയിൽ. കാറിലുണ്ടായിരുന്ന പ്രതികളിൽ ഒരാൾ എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടു. മലപ്പുറം തിരൂർ സ്വദേശികളായ സുലൈമാൻ (44), നിസാർ വിളങ്ങിൽ (35), മുഹമ്മദ് നിസാർ (34), അമീറുദീൻ കാവുങ്കൽ (46) എന്നിവരെയാണ് കോട്ടയം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
എം.ഡി.എം.എ കടത്താൻ ഇവർ ഉപയോഗിച്ച ഇന്നോവ കാറും പിടികൂടി. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ പത്തനംതിട്ട സ്വദേശി അതുൽ അശോകനാണ് ഓടിരക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 12ഓടെ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഭാഗത്തായിരുന്നു സംഭവം. വൺവേ തെറ്റിച്ച് എതിർദിശയിലേക്ക് പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ കണ്ട് സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു.
കാറിന്റെ സീറ്റിന്റെ പിന്നിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ആറ് ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. അസി.ഇൻസ്‌പെക്ടർ പി.ജെ സുനിൽ, ഗ്രേഡ് അസി.ഇൻസ്‌പെക്ടർമാരായ ഐ.നിസാം, ബി.സന്തോഷ് കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി.കെ ബിജു, സിവിൽ എക്‌സൈസ് ഓഫീസർ എ.ജി പ്രവീൺകുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ടി.വീണ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |