
പാറശാല: കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായ ചരിത്രപ്രസിദ്ധമായ തൂക്ക നേർച്ചകൾ നടന്നു. ഇന്നലത്തെ പൊള്ളുന്ന വെയിലും വൈകിട്ടത്തെ ചാറ്റൽ മഴയും അവഗണിച്ചായിരുന്നു തൂക്ക നേർച്ച. മീനഭരണി മഹോത്സവത്തിന്റെ പത്താം ഉത്സവദിവസമായ ഇന്നലെ രാവിലെ 5ന് ദേവിയെ ക്ഷേത്രത്തിൽ നിന്ന് പച്ചപ്പന്തലിലേക്ക് എഴുന്നള്ളിച്ചു. 6.30ഓടെ തൂക്ക നേർച്ചകൾക്ക് തുടക്കമായി. ഇത്തവണ ആകെ1124 പിള്ളതൂക്കങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ദേവി തൂക്കം,റിസർവ് തൂക്കങ്ങൾ ഉൾപ്പെടെ 1150 തൂക്കക്കാര നറുക്കെടുപ്പിലൂടെ തൂക്ക നേർച്ചകൾക്കായി കണ്ടെത്തിയിരുന്നു. 13ന് രാത്രി 8.30ന് ക്ഷേത്ര തന്ത്രി ഈശ്വരൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റോടെ ആരംഭിച്ച തൂക്ക മഹോത്സവം ഇന്ന് രാവിലെ നടന്ന കുരുതിദർപ്പണത്തോടെ സമാപിച്ചു. തൂക്ക മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിലും തമിഴ്‌നാട്ടിൽ നിന്നുമായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.തൂക്കമഹോത്സവത്തിന്റെ മംഗളകരമായ സമാപനത്തിനായി തമിഴ്നാട് സർക്കാരിലെ ഉന്നത അധികാരികളും കന്യാകുമാരി റൂറൽ എസ്.പി ദോ.ആർ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |