അധികൃതർ മൗനത്തിൽ
കല്ലമ്പലം: നാവായിക്കുളത്ത് ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായി കാട്ടുപന്നികൾ വർദ്ധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ.നാവായിക്കുളം പഞ്ചായത്തിലെ മാവിൻമൂട്,കുടവൂർ, കപ്പാംവിള,കിടത്തിച്ചിറ,ചിറ്റായിക്കോട്,പറകുന്ന്,പൈവേലിക്കോണം,നൈനാംകോണം,പുല്ലൂർമുക്ക്, ഡീസന്റ്മുക്ക്, മുട്ടിയറ,സാമിയാർകുന്ന്,കോട്ടറക്കോണം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിട്ടുള്ളത്.
ജനരോഷം ശക്തമായതോടെ വലിയ പബ്ലിസിറ്റി നൽകി ഷൂട്ടറെ വരുത്തി അഞ്ച് പന്നികളെ വെടിവച്ചുകൊന്നു സംസ്കരിച്ചതൊഴിച്ചാൽ,മറ്റു തുടർനടപടികൾ ഒന്നും പിന്നീടുണ്ടായില്ല.ചിറ്റായിക്കോട്, കുടവൂർ പ്രദേശത്ത് മിക്ക ദിവസങ്ങളിലും രാത്രിയിൽ കാട്ടുപന്നികൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്.പഞ്ചായത്ത് പരിധിയിൽ അയ്യായിരത്തോളം പന്നികളുള്ളതായാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാൻ പഞ്ചായത്തിന് ഭാരിച്ച തുകയാണ് ചിലവാകുന്നത്.ഒരു പന്നിയെ വെടിവച്ച് കൊല്ലുന്നതിന് 1500 രൂപയോളം ഷൂട്ടർക്ക് നൽകണം.ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്നതിന് മൂന്നിരട്ടി തുക വേറെയും ചിലവാകും.രാത്രിയിൽ പുറത്തിറങ്ങുകയും പകൽ കുറ്റിക്കാടുകളിൽ ഒളിക്കുകയും ചെയ്യുന്ന പന്നികളെ ഷൂട്ടർമാർക്ക് കണ്ടെത്താനും പ്രയാസമാണ്.
ആക്രമണം പതിവ്
ടാപ്പിംഗ് തൊഴിലാളികളെയും,പ്രഭാത സവാരിക്കാരെയും,ഇരുചക്ര വാഹന യാത്രികരെയും കാട്ടുപന്നികൾ ആക്രമിക്കുന്നത് പതിവാണ്.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാവായിക്കുളം പഞ്ചായത്തിൽ മാത്രം അറുപതോളം പേരാണ് കാട്ടുപന്നികളുടെ ആക്രമണത്തിനിരയായത്.
കൃഷിയും നിലച്ചു
പന്നികൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമായതോടെ പലരും കൃഷിയിൽ നിന്ന് പിന്തിരിഞ്ഞു തുടങ്ങി.പുലർച്ചെയുള്ള പത്രം,പാൽ,മത്സ്യം വിതരണവും പ്രതിസന്ധിയിലാണ്.കാട്ടുപന്നികളുടെ ആക്രമണത്തിന് തുടർച്ചയായി ഇരയാകുന്നത് ഇവരാണ്.
നിയമഭേദഗതിയിലൂടെ കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം ജനങ്ങൾക്ക് നൽകണം.എന്നാൽ മാത്രമേ കാട്ടുപന്നികളുടെ ശല്യത്തിൽ നിന്നും മോചനമുണ്ടാകൂ.ഇതിനായി പഞ്ചായത്ത് അധികൃതർ കോടതിയെയും ബന്ധപ്പെട്ട വകുപ്പധികൃതരെയും സമീപിക്കണം.
മുല്ലനല്ലൂർ ശിവദാസൻ
പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |