
പൂവാർ: കുത്തിയൊഴുകുന്ന പലവൻപടി പുഴയിൽ പൊലിഞ്ഞത് ഒരു നിർദ്ധന കുടുംബത്തിന്റെ സ്വപ്‌നം. കൂലിപ്പണിയെടുത്തും മകനെ പഠിപ്പിച്ച് ഡോക്ടറായി കാണാൻ കാത്തിരുന്ന മാതാപിതാക്കൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല ഹരീഷിന്റെ വിയോഗം.
കോതമംഗലം വടാട്ടുപാറയിലെ പലവൻപടി പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതാണ് പൂവാർ പൊറ്റയിൽ വിഷ്ണു ഭവനിൽ വിജയ കുമാർ,ബിന്ദു ദമ്പതികളുടെ മകൻ നന്ദു എന്ന വി.ബി ഹരീഷ് (23). കോതമംഗലം ബസേലിയസ് ദന്തൽ കോളേജിലെ 3- ാം വർഷ വിദ്യാർത്ഥികൂടിയാണ്.
അച്ഛൻ വിജയകുമാർ പെയിന്റിംഗ് പണി ചെയ്താണ് കുടുംബം നോക്കിയത്. നന്നായി പഠിക്കുമായിരുന്നതിനാൽ മെരിറ്റിലാണ് ഹരീഷിന് കോളേജിൽ അഡ്മിഷൻ ലഭിച്ചത്. തുടർച്ചയായി അവധി ദിവസങ്ങൾ ലഭിക്കുമ്പോൾ മാത്രം ഹരീഷ് വീട്ടിൽ വരു. ദുഃഖവെള്ളി ,ഈസ്റ്റർ അവധിയ്‌ക്കാണ് അവസാനമായി വീട്ടിലെത്തിയത്. മകനെ കുറിച്ച് അത്ര വലിയ സ്വപ്നങ്ങളായിരുന്നു കുടുംബം നെയ്തു കൂട്ടിയിരുന്നത്. അപ്രതീക്ഷിതമായെത്തിയ മരണവാർത്ത അറിഞ്ഞതോടെ ദുഃഖം താങ്ങാനാകാകാത്ത അവസ്ഥയിലാണ് കുടുംബം. ഏക സഹോദരൻ വിഷ്ണു സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്.
കോതമംഗലം ബസേലിയേഴ്സ് ദന്തൽ കോളേജിലെ ഒൻപത് വിദ്യാർത്ഥികളാണ് പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഹരീഷ് ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |