തിരുവനന്തപുരം:പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84)അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് മലയാള സിനിമയിൽ ചുനക്കര രാമൻ കുട്ടി തന്റെ ആദ്യ ചുവടുവച്ചത്. ആകാശവാണിക്കുവേണ്ടി നാടകങ്ങൾ എഴുതുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ..., നീ സ്വരമായ് ശ്രുതിയായ്..., ശരത്കാല സന്ധ്യ... (എങ്ങനെ നീ മറക്കും), സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരു നീ... (കുയിലിനെത്തേടി), ധനുമാസക്കാറ്റേ... (മുത്തോടു മുത്ത്), ഒരു കടലോളം സ്‌നേഹം തന്നു പ്രിയസഖിയായി നീ..., ഒരു മലർത്തോപ്പിലെ..., പൂവായ പൂ... (ലൗ സ്റ്റോറി), ആലിപ്പഴം ഇന്നൊന്നായെൻ... (നാളെ ഞങ്ങളുടെ വിവാഹം), ശ്യാമ മേഘമേ നീ യദുകുല... (അധിപൻ), ഹൃദയവനിയിലെ നായികയോ, മഞ്ഞണിഞ്ഞ മാമലകൾ...(കോട്ടയം കുഞ്ഞച്ചൻ). തുടങ്ങി നിരവധി ഹിറ്റ് സിനിമ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |