ഡിസംബർ 24 ന് നെറ്റ് ഫ്ലിക്സിൽ റിലീസാകുന്ന മിന്നൽ മുരളിയുടെ വിശേഷങ്ങളുമായി
സംവിധായകൻ ബേസിൽ ജോസഫ്...
പ്രതീക്ഷയുടെ മിന്നലൊളിയുമായി സാക്ഷാൽ 'മിന്നൽ മുരളി" വരുന്നു. ചിത്രീകരണം തുടങ്ങിയതുമുതൽ വാർത്തകളിലെത്തിയ സിനിമയാണിത്. മലയാളസിനിമയ്ക്ക് അത്ര പരിചയമില്ലാത്ത സൂപ്പർസ്റ്റാർ പരിവേഷമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. സംവിധാനം ചെയ്ത രണ്ടുചിത്രങ്ങളിലും പ്രതിഭയുടെ കയ്യൊപ്പിട്ട ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നു എന്നത് പ്രതീക്ഷകളുടെ തിളക്കം കൂട്ടുന്നു. സിനിമയെക്കുറിച്ച് ബേസിൽ സംസാരിക്കുന്നു.
എല്ലാ രീതിയിലും വ്യത്യസ്തമായ സിനിമ എന്ന കാത്തിരിപ്പിലാണല്ലോ പ്രേക്ഷകർ?
സിനിമയുടെ റിലീസിന് മുമ്പേ നല്ല പ്രതികരണങ്ങളുണ്ടായതിൽ വളരെയധികം സന്തോഷമുണ്ട്. അനേകം ആളുകളുടെ കഠിനാദ്ധ്വാനമുണ്ട് ഈ സിനിമയ്ക്ക് പിന്നിൽ. പ്രൊഡ്യൂസർ, ആർട്ട് ഡയറക്ടർമാർ, കാമറാമാൻ, റൈറ്റേഴ്സ്, നടന്മാരായ ടൊവിനോ, അജുവർഗീസ് മറ്റ് ആർട്ടിസ്റ്റുകൾ എന്നിവരെല്ലാം കഴിഞ്ഞ മൂന്നുവർഷമായി എല്ലാ തിരക്കുകളും മാറ്റിവച്ച് ഈ സിനിമയോടൊപ്പം നിന്നു. സിനിമയ്ക്ക് പിന്നിലുള്ള എല്ലാ സാങ്കേതിക വിദഗ്ദരെയും ഈ കൂട്ടത്തിൽ എടുത്തുപറയണം. കൊവിഡ് ഞങ്ങളുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു. പിന്നെ സെറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ... ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഷൂട്ടിംഗ് പെട്ടെന്ന് ചെയ്തുതീർക്കാനും കഴിയില്ല. ഇങ്ങനെ നിരവധി പ്രയാസങ്ങളെ ഒന്നിച്ച് നിന്ന് നേരിടുകയായിരുന്നു. അഞ്ചുമാസംകൊണ്ട് തീരേണ്ട ഒരു സിനിമ ഏതാണ്ട് രണ്ടുവർഷക്കാലത്തോളം നീണ്ടുപോയി. ആ ഒരു സമയത്തിനുള്ളിൽ എല്ലാവർക്കും സിനിമയുമായി ഒരു വൈകാരിക അടുപ്പമുണ്ടായി. സിനിമ ഇറങ്ങുമ്പോഴും ഈ സന്തോഷം ഇരട്ടിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. കാരണം അത്രത്തോളം കഠിനാദ്ധ്വാനം ഈ സിനിമയിൽ ഓരോരുത്തരും ചെയ്തിട്ടുണ്ട്.
മനസിലുണ്ടായിരുന്ന സിനിമ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞോ?
തീർച്ചയായും. നമുക്ക് പറ്റാവുന്ന രീതിയിൽ ഈ സിനിമയോട് നീതി പുലർത്തിയിട്ടുണ്ട്. മനസിൽ കണ്ട രീതിയിൽ ആത്മാർത്ഥമായി തന്നെ സിനിമ പൂർത്തിയാക്കിയിട്ടുണ്ട്. എത്രത്തോളം നന്നാക്കാൻ പറ്റുമോ അതെല്ലാം കൊണ്ടുവന്നിട്ടുണ്ട്.
ഈ സൂപ്പർഹീറോ വന്ന വഴി എങ്ങനെയാണ്?
'മിന്നൽമുരളി" യുടെ ആശയം വന്നത് തിരക്കഥ എഴുതിയ അരുണിൽ നിന്നാണ്. നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു കഥ ചെയ്യുന്നത് പ്രയാസമായതിനാൽ അതെല്ലാം പരിഗണിച്ചുള്ള തിരക്കഥ ഒരുക്കാൻ തന്നെ ഒരു വർഷത്തോളം എടുക്കേണ്ടിവന്നു. സൂപ്പർ ഹീറോ ചിത്രങ്ങൾ അമേരിക്കയിലൊക്കെ ചെയ്യാൻ എളുപ്പമാണ്. കാരണം അത്തരം സിനിമ അവരുടെ സിനിമാസംസ്കാരത്തിന്റെ ഭാഗമാണ്. അവരെ സംബന്ധിച്ചിടത്തോളം വിശ്വാസയോഗ്യവുമാകും. സാങ്കേതികവിദ്യ ആവശ്യപ്പെടുന്ന ബഡ്ജറ്റ് അവിടെ ഉണ്ട്. നമുക്ക് ശക്തിമാൻ പോലുള്ള പുരാണകഥാപാത്രങ്ങൾ ഉണ്ടെങ്കിലും അതൊന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായല്ല നിൽക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഗ്രാമപശ്ചാത്തലത്തിലുള്ള സൂപ്പർ ഹീറോ ആയ മിന്നൽ മുരളിയുടെ ആവിഷ്കാരം പ്രയാസമേറിയതായിരുന്നു. നല്ലൊരു ആശയം ലഭിച്ചപ്പോൾ തന്നെ ഫാന്റസിയും തമാശയുമൊക്കെ ചേർത്ത് വ്യത്യസ്തമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. 'മൈഡിയർ കുട്ടിച്ചാത്തൻ" സിനിമയും 'മിന്നൽമുരളി" യുടെ പ്രചോദനമാണ്. എക്കാലത്തെയും മികച്ച ഫാന്റസി ചിത്രമാണ് 'മൈഡിയർ കുട്ടിച്ചാത്തൻ".
ഷൂട്ടിംഗിനിടയിൽ പ്രതിസന്ധികൾ ഒട്ടേറെ നേരിടേണ്ടി വന്നു, അല്ലേ?
കഴിഞ്ഞ വർഷം ഓണത്തിന് റിലീസ് ആവേണ്ട സിനിമയായിരുന്നു. ഇപ്പോൾ ഒന്നരവർഷം കഴിഞ്ഞു. സിനിമയുടെ 70 ശതമാനം ചിത്രീകരണവും കൊവിഡിന് മുമ്പ് തീർന്നിരുന്നു. ആൾക്കൂട്ടമുള്ള സീനുകളായിരുന്നു ബാക്കിയായത്. പിന്നീട് നിയന്ത്രണങ്ങൾ വന്നപ്പോൾ എല്ലാ കൊവിഡ് നിർദ്ദേശങ്ങളും പാലിച്ചാണ് ചിത്രീകരണം പുനരാരംഭിച്ചത്. അതൊന്നും അത്ര എളുപ്പമായിരുന്നില്ല. രാത്രിയായിരുന്നു മിക്കപ്പോഴും ഷൂട്ട്. നൂറോളം ആളുകളെ ദിവസവും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തേണ്ടിയിരുന്നു. എങ്കിൽപോലും സിനിമ ഏറ്റവും നന്നാക്കാനാണ് നോക്കിയത്. കൊവിഡ് കാരണം സിനിമയ്ക്ക് ഒരു കുറവും ഉണ്ടാകരുതെന്ന നിർബന്ധമുണ്ടായിരുന്നു. പ്രേക്ഷകരിലേക്ക് സിനിമ ഏറ്റവും നന്നായി എത്തിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന് ഷൂട്ടിംഗ് മുന്നോട്ടുപോകുകയായിരുന്നു.
ടൊവിനോയുടെ സൂപ്പർ ഹീറോ വേഷം തന്നെ രസകരമാണല്ലോ?
പവിശങ്കർ ആണ് സൂപ്പർ ഹീറോ കോസ്റ്റ്യൂം രൂപകൽപ്പന ചെയ്തത്. ഇതിനെപ്പറ്റി കുറെ അന്വേഷിച്ച്, പഠിക്കേണ്ടതുണ്ടായിരുന്നു. വലിയ കഠിനാദ്ധ്വാനവും സമയവും ആവശ്യമായി വന്നു. മനസിൽ കണ്ടതുപോലെ ഒരു ലുക്ക് കൊണ്ടുവരാൻ സാധിച്ചു.
നിർമ്മാതാവിന്റെ പിന്തുണ എത്രമാത്രമുണ്ടായിരുന്നു?
എനിക്ക് സൂപ്പർ ഹീറോ ഫിലിം ഇഷ്ടമാണെന്നു കരുതി അത് പ്രൊഡ്യൂസറിന് ഇഷ്ടപ്പെടണമെന്നില്ല. ഇത്തരം സിനിമകളിൽ വീഡിയോ ഇഫക്ട്സിനും ആക്ഷനുമെല്ലാം അത്രത്തോളം പ്രാധാന്യം ഉണ്ട്. പ്രൊഡ്യൂസർക്ക് സിനിമ മനസിലാകുക എന്നത് വളരെ അനിവാര്യമായ കാര്യമാണ്. പ്രൊഡ്യൂസർ സോഫിയ പോൾ അവരുടെ മക്കളായ കെവിൻപോൾ, സെബിൻ പോൾ എല്ലാവരും തന്നെ സൂപ്പർ ഹീറോസിന്റെ കടുത്ത ആരാധകർ ആണ്. അതുകൊണ്ട് അവർക്ക് എല്ലാവർക്കും ഈയൊരു സിനിമയെ മനസിലാക്കാനും ഇഷ്ടപ്പെടാനും നേരത്തെ കഴിഞ്ഞു. കെവിൻ ആണ് നമുക്ക് ഈ ചിത്രത്തിൽ മികച്ച ആക്ഷൻ വേണമെന്ന് പറഞ്ഞത് വിദേശത്ത് നിന്ന് ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ വ്ളാഡ് റിംബർഗിനെ കൊണ്ടു വരുന്നത്. അതെല്ലാം ചെയ്തത് കൊവിഡിന്റെ ഇടയിലായിരുന്നു. ആ സമയത്ത് വിദേശയാത്രക്കാർക്ക് വരാൻ പറ്റാത്ത സാഹചര്യമുണ്ടായപ്പോൾ പല ഏജൻസികളുടെയും ഇന്ത്യൻ എംബസികളുടെയും സഹായത്തോടെയാണ് സ്റ്റണ്ട് മാസ്റ്ററിനെ ഇവിടെ എത്തിച്ചത്. അതൊക്കെ ഒരു പ്രൊഡ്യൂസറിന്റെ സിനിമയോടുള്ള മനസാണ് സൂചിപ്പിക്കുന്നത്.
ടൊവിനോയുടെ പിന്തുണ?
സൂപ്പർ ഹീറോ സിനിമകൾ ഇഷ്ടപ്പെടുന്ന, സൂപ്പർമാന്റെ കട്ട ആരാധകൻ കൂടിയാണ് ടൊവിനോ. ഹ്യൂമർ, ആക്ഷൻ രംഗങ്ങളിലൊക്കെ മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വച്ചത്. മറ്റു സിനിമകളുടെ തിരക്കിലും ആവശ്യമുള്ളപ്പോഴൊക്കെ ടൊവിനോയെ ഞങ്ങൾക്ക് കിട്ടി. അടുത്ത സുഹൃത്തായതുകൊണ്ടും കൂടെ നിൽക്കുന്ന ആളായതുകൊണ്ടും സിനിമയോടുള്ള ഇഷ്ടംകൊണ്ടും ടൊവിനോ ഏത് നേരവും സിനിമയ്ക്കൊപ്പമുണ്ടായിരുന്നു. അതുപോലെതന്നെയാണ് എല്ലാ ആർട്ടിസ്റ്റുകളും സഹകരിച്ചത്. എല്ലാവരും ഇത് നന്നായി വരാനാണ് ആഗ്രഹിച്ചത്. സീനിയർ കാമറാമാനായ സമീർ താഹിർ ഹിന്ദിയിൽ നിന്ന് അവസരം വന്നിട്ടും ഈ സിനിമയ്ക്കുവേണ്ടി ഒന്നര വർഷത്തോളം മാറ്റിവയച്ചു. അതൊക്കെ എടുത്തുപറയേണ്ട കാര്യങ്ങൾ തന്നെയാണ്. ഞങ്ങൾ എല്ലാവരും നന്നായി പണിയെടുത്തിട്ടുണ്ട്. ആളുകളുടെ ഇഷ്ടം നമുക്ക് പ്രവചിക്കാൻ കഴിയില്ല. എങ്കിലും ഞങ്ങളെല്ലാവരും നിറയെ പ്രതീക്ഷകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |