തിരുവനന്തപുരം:പട്ടയത്തിൽ പറഞ്ഞതിലും കൂടുതൽ ഭൂമി സർവ്വേയിലോ, അളക്കുമ്പോഴോ കണ്ടെത്തിയാൽ ഉടമകൾക്കുതന്നെ പതിച്ചുനൽകാൻ പുതിയ സെറ്റിൽമെന്റ് ആക്ട് കൊണ്ടുവരുമെന്ന് റവന്യു മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു.
വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പട്ടയത്തിൽ പറയുന്നതിലേറെ ഭൂമിയുണ്ടെങ്കിൽ അത് എന്തുചെയ്യുമെന്നത് സംബന്ധിച്ച് നിലവിൽ നിയമമില്ല. പോക്ക് വരവ് നടത്താനോ, വിൽക്കാനോ,പിന്തുടർച്ചാവകാശികൾക്ക് എഴുതി നൽകാനോ നിയമമില്ല. ഇൗ പ്രശ്നം പരിഹരിക്കാനാണ് ചട്ടം കൊണ്ടുവരുന്നത്. പട്ടയം നഷ്ടപ്പെട്ടാൽ നൽകാനും നിയമമില്ല. ഇ-പട്ടയം വരുന്നതോടെ അതിനും പരിഹാരമാകും.
അതേസമയം, സർക്കാർ ഭൂമി കയ്യേറിയവർ എത്ര ഉന്നതനായാലും നടപടിയെടുക്കും. സർക്കാർ ഭൂമിയും മിച്ചഭൂമിയും വനഭൂമിയും വേർതിരിക്കും.
ഭൂമി തരംമാറ്റുന്നതിനുള്ള എല്ലാ അപേക്ഷകളിലും നവംബറോടെ തീരുമാനമുണ്ടാക്കും.അപേക്ഷകൾ കുറവായിരുന്ന എട്ട് റവന്യു ഡിവിഷനുകളിൽ ആഗസ്റ്റിലും മറ്റ് 19 ഡിവിഷനുകളിൽ നവംബറിലും തീർപ്പാക്കും.
മലയോരത്തും ആദിവാസി മേഖലകളിലും പട്ടയം നൽകുന്നത് പ്രത്യേക ദൗത്യമായി ഏറ്റെടുക്കും. മലയോര മേഖലകളിൽ റവന്യു,വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സർവ്വേ നടത്തി പട്ടയം നൽകാൻ നടപടിയെടുത്തിട്ടുണ്ട്. ഇൗ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ച് അനുമതി ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 177000 പട്ടയമാണ് നൽകിയത്. ഇൗ സർക്കാർ ഒരു വർഷത്തിനുള്ളിൽ 54535 പട്ടയങ്ങളാണ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ലാൻഡ് ബോർഡുകളിൽ കെട്ടിക്കിടക്കുന്ന 89975 കേസുകളിൽ തീർപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
കല്ലിടൽ നിറുത്തി ഉത്തരവ് ഇറക്കിയിട്ടില്ല
സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടൽ നിറുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.
കല്ലിടൽ വൈകുന്നതു കാരണം സമൂഹ്യപ്രത്യാഘാത പഠനം മന്ദഗതിയിലായിരിക്കുന്നുവെന്ന് കെ.ആർ.ഡി.സി.എൽ മാനേജിംഗ് ഡയറക്ടർ മേയ് 5ന് കത്തിലൂടെ അറിയിച്ചു. കത്തിന്റെ അടിസ്ഥാനത്തിൽ കല്ലുകൾ സ്ഥാപിക്കുന്നത് കൂടാതെ ജിയോ ടാഗിംഗ് ഉപയോഗിക്കുന്നതിനും വീടുകൾ, മരങ്ങൾ, മതിലുകൾ മുതലായ സ്ഥലങ്ങളിൽ അടയാളം രേഖപ്പെടുത്തി സർവേ മുന്നോട്ടു പോകുന്നതിനും മാർഗ്ഗനിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് ദേശീയ ഹൗസ് പാർക്ക്
രാജ്യത്താദ്യമായി തിരുവനന്തപുരത്ത് ദേശീയ ഹൗസ് പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഇതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നാൽപ്പതോളം വീടുകളുടെ മാതൃക ഇവിടുണ്ടാകും. വീടുകൾ തിരഞ്ഞെടുക്കുന്നതിനും വിപണി സുതാര്യമാക്കാനും ഇത് സഹായിക്കും.
ഭൂപതിവ് ചട്ടം പരിഷ്കരിക്കണം: പി.ജെ.ജോസഫ്
തിരുവനന്തപുരം: ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും കിട്ടിയ പട്ടയങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം ഒഴിവാക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.ചട്ടത്തിൽ ഭേദഗതി വരുത്തി പട്ടയഭൂമിയിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്ന് എം.എം.മണിയും ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ പട്ടയ ഉടമകൾക്ക് ഗുണകരമായ രീതിയിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി രാജൻ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |