ആമിര്‍ ഖാനെ നായകനാക്കി അദ്വൈത് ചന്ദൻ ഒരുക്കിയ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. ടോം ഹാങ്ക്‌സ് നായകനായി 1994-ല്‍ പുറത്തിറങ്ങിയ 'ഫോറസ്റ്റ് ഗമ്പി'ന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രം. ഒട്ടേറെ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രം റിലീസായത്. കരീന കപൂര്‍ ആണ് 'ലാല്‍ സിംഗ് ഛദ്ദ'യിൽ നായികയായി എത്തുന്നത്.
ആദ്യദിനം മുതൽ തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 10 കോടിയോളമാണ് ലാല്‍ സിംഗ് ഛദ്ദയുടെ ആദ്യദിനത്തിലെ വരുമാനം. എന്നാല്‍ രണ്ടാം ദിനത്തില്‍ ആദ്യദിനത്തേക്കാള്‍ 40 ശതമാനം വരുമാനം ഇടിഞ്ഞിരുന്നു. ചിത്രത്തിന്റെ നിരവധി ഷോകളും റദ്ദാക്കിയിരുന്നു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം 18 സ്റ്റുഡിയോസ്, പാരമൌണ്ട് പിക്ചേര്‍സ് എന്നിവര്‍ ചേര്‍ന്നാണ് 'ലാല്‍ സിംഗ് ഛദ്ദ' നിര്‍മിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രം തിയേറ്ററിൽ നിന്ന് തന്നെ കാണണമെന്നാണ് ആമിർ ഖാൻ പറയുന്നത്. ചിത്രം ആറ് മാസത്തേക്ക് ഒ.ടി.ടിയിൽ വരില്ലെന്നും താരം ചൂണ്ടിക്കാട്ടി. 'ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സിനിമയ്ക്ക് ഒരു വെല്ലുവിളിയല്ല. എന്നാൽ, ബോളിവുഡിന് അത് ഒരു വെല്ലുവിളിയാണ്. തിയേറ്ററുകളിൽ പോകാനുള്ള ജിജ്ഞാസ കുറഞ്ഞുവെന്ന് ഞാൻ കരുതുന്നു. സിനിമകൾ തിയേറ്ററുകളിൽ വന്നതിന് ശേഷം പെട്ടെന്ന് ഒ.ടി.ടിയിൽ വരുന്നു. അതുകൊണ്ട് എന്റെ സിനിമകൾക്ക് ആറ് മാസത്തെ ഇടവേള നിലനിർത്താൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിനിമ വീട്ടില്‍ തന്നെ കാണാന്‍ കഴിയുമെങ്കിൽ ആളുകള്‍ എങ്ങനെ തിയറ്ററുകളില്‍ എത്തും.ഒന്നുകിൽ നിങ്ങൾ തിയേറ്ററുകളിൽ വന്ന് സിനിമ കാണുക. അല്ലെങ്കിൽ ഒ.ടി.ടിയിൽ കാണാൻ ആറ് മാസം കാത്തിരിക്കുക' - ആമിർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |