ചെന്നൈ: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' ഉടൻ തിയറ്ററുകളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തിന് സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റ് ലഭിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സെൻസറിംഗ് പൂർത്തിയായതോടെ ജനനായകൻ ഈ മാസം അവസാനത്തോടെ തന്നെ തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.
നേരത്തെ ജനുവരിയിൽ പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിച്ചതോടെ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതിനെതിരെ നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും പിന്നീട് കേസ് പിൻവലിച്ച് സെൻസർ ബോർഡിന്റെ നടപടികൾ തുടരട്ടെയെന്ന് വ്യക്തമാക്കി. ഈ പ്രതിസന്ധികളെയല്ലാം മറികടന്നാണ് ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. ഔദ്യോഗിക റിലീസ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകൻ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക. ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മമിത ബൈജു, നരേൻ എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |