
അർദ്ധരാത്രി പിന്നിട്ടിരുന്നു. കോഴിക്കോട് നഗരം ലോകകപ്പ് ഫൈനലിന്റെ ആരവത്തിലായിരുന്നു. ജഴ്സിയണിഞ്ഞ് ആർപ്പുവിളികളുമായി ഗാലറിയിലുള്ളവരുടെ കൂട്ടത്തിൽ വലിയ പെൺപടയുണ്ട്. ഇഷ്ടപ്പെട്ട ടീമിന്റെ വിജയത്തിനായി തൊണ്ട പൊട്ടി ആർപ്പു വിളിക്കുന്നു. സ്പെയിൻ ഗോൾ മഴയിൽ നനയുമ്പോൾ ആവേശത്തോടെ ചാടിയെഴുന്നേറ്റ് അവർ പരിസരം മറന്ന് ഡാൻസിൽ മുഴുകി. മറ്റു ചിലരാവട്ടെ അർജന്റീനയുടെ തോൽവിയിൽ അപരിചിതരോട് തട്ടിക്കയറി. മറ്റൊരാൾ ജയത്തിന്റെ റീൽ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യുന്ന തിരക്കിലും. എന്നാൽ കുറച്ചു പേർ മത്സരം കഴിഞ്ഞ ഉടനെ തൊട്ടടുത്തുള്ള കഫേയിൽ കയറി നല്ലൊരു ചൂട് ചായയ്ക്ക് ഓർഡറും നൽകി.
ഇടയ്ക്കെപ്പോഴോ അംനയുടെ ഫോണിൽ ഒരു കോൾ, വീട്ടിൽ നിന്നാണ്. “എവിടെയെത്തി?”
“ദാ… മത്സരം കാണുകയാണ്. കഴിഞ്ഞിട്ടില്ല"". “ശരി, ശ്രദ്ധിച്ച് വരണേ...""അത്രയേയുള്ളൂ.
ഒരുകാലത്ത് ഇത്ര ലളിതമായിരുന്നില്ല മലയാളിപ്പെൺകുട്ടിയുടെ രാത്രി. നേരം ഇരുട്ടി വീട്ടിൽ കയറിയാൽ നൂറു ചോദ്യങ്ങളുടെ ശരമുനകൾ നീളും. എവിടെയായിരുന്നു? ആരുടെ കൂടെയായിരുന്നു? എന്തിനാണ് ഇത്ര വൈകിയത്? ആൺകുട്ടിയെങ്ങാനും കൂടെയുണ്ടായെന്നറിഞ്ഞാൽ ദാ ...തീർന്നു, പിന്നെ പൊട്ടലും ചീറ്റലും, കുടുംബത്തിന്റെ മാനം കളഞ്ഞവളുമായി.
എന്നാലിന്ന് കാര്യങ്ങളെല്ലാം മാറി. ജെൻ ആൽഫ, ജെൻസികളുടെ സ്വാതന്ത്ര്യം വലിയ പ്രഖ്യാപനങ്ങളുടേതല്ല. ചെറിയ ചെറിയ തിരഞ്ഞെടുപ്പുകളുടേതാണ്. ഒറ്റയ്ക്ക് സിനിമയ്ക്ക് പോവുക, കൂട്ടുകാർക്കൊപ്പം അർദ്ധരാത്രി ഭക്ഷണം കഴിക്കാനിറങ്ങുക, ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോവുക, ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിലേയ്ക്ക് മടങ്ങുക- ഇന്ന് ഇതൊക്കെയാണ് അവരുടെ സ്വാതന്ത്ര്യത്തിന്റെ പുതിയ മുഖങ്ങൾ. ഡിജിറ്റലിനൊപ്പം വളർന്ന ജെൻ ആൽഫ, ജെൻസി കുട്ടികൾ എന്തും തുറന്ന് പറയും.
സ്മാർട്ട്ഫോണും സോഷ്യൽമീഡിയയുമെല്ലാം ജീവിതത്തിന്റെ ഭാഗമായവർ ലോകം കാണുന്നത് വേറെ തരത്തിലും. ആഗ്രഹങ്ങളെല്ലാം സാദ്ധ്യമാക്കാൻ മുന്നിട്ടിറങ്ങുന്നു.
പാറിപ്പറക്കുന്ന
ജെൻ-പെൺപട
ഇഷ്ടങ്ങളെന്തായാലും അഭിമാനത്തോടെ തുറന്നു പറയുന്ന പെൺപട. ഒരിക്കൽ സുരക്ഷിതമായ അതിരുകൾക്കുള്ളിൽ ജീവിക്കാൻ പഠിപ്പിച്ചവർ ഇന്ന് അതിരുകൾ ഭേദിച്ച് ലോകം കാണുന്നു, യാത്രകൾ ചെയ്യുന്നു, പുതിയ അനുഭവങ്ങൾ തേടുന്നു, സ്വന്തം അഭിപ്രായങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഉറക്കെ പറയുന്നു. ‘ആൾക്കാർ എന്ത് പറയും’ എന്ന ചോദ്യത്തിൽ നിന്ന് ‘എനിക്ക് എന്താണ് സന്തോഷം നൽകുന്നത്’ എന്ന ചിന്തയിലേയ്ക്ക് ഇന്നത്തെ ജെൻ-ആൽഫ പെൺകുട്ടികൾ നടന്നെത്തി. ജോലി അവർക്ക് ശമ്പളം മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെ അടയാളം കൂടിയാണ്. യാത്ര വിനോദമല്ല, ലോകത്തെയും സ്വാതന്ത്ര്യത്തെയും തിരിച്ചറിയാനുള്ള വഴിയാണ്. ഫാഷൻ മറ്റുള്ളവരെ ആകർഷിക്കാനുള്ളതല്ല, വ്യക്തിത്വം പ്രകടിപ്പിക്കാനുള്ളതാണ്. അതുകൊണ്ടാണ് ഓവർസൈസ് ഹൂഡികളും അലങ്കോലമായി കെട്ടിയ ബൺ ഹെയറും മേക്കപ്പില്ലാത്ത മുഖവും പോലും ഇന്ന് ആത്മവിശ്വാസത്തിന്റെ ഭാഷയാകുന്നത്.
യാത്രകളാണ് പുതിയ
ആഘോഷം
പെൺകുട്ടികൾ മാത്രമുള്ള യാത്ര ഇപ്പോൾ പുതിയ കാര്യമല്ല. ഇന്ന് കോളേജ് സുഹൃത്തുക്കളോടൊപ്പം മൂന്നാറിലേയ്ക്കും വയനാട്ടിലേക്കും ഗോകർണയിലേക്കും ഹംപിയിലേക്കും പോകുന്ന പെൺകുട്ടികൾ നമുക്ക് മുന്നിലുണ്ട്. ഒരു ബാക്ക്പാക്ക് മാത്രം ചുമന്ന് സോളോ ട്രിപ്പിന് ഇറങ്ങുന്നവരും ഒറ്റയ്ക്ക് കാറിലും ബുള്ളറ്റിലും കറങ്ങുന്നതും ലോകം കാണാനല്ല, സ്വയം തിരിച്ചറിയാനാണ്. ജീവിതശൈലിയിലും വലിയ മാറ്റങ്ങൾ ഇക്കൂട്ടർക്കുണ്ടായിട്ടുണ്ട്. ആർഭാടങ്ങളേക്കാൾ അനുഭവങ്ങൾക്കാണ് വില കൽപ്പിക്കുന്നത്. വിലകൂടിയ ആഭരണങ്ങളോ ബ്രാൻഡഡ് ബാഗുകളോ അവർക്കാവശ്യമില്ല. ഇൻസ്റ്റഗ്രാമിലെ ഫിൽട്ടറുകൾ ഉപയോഗിക്കുന്നതിനേക്കാൾ അവർക്ക് താല്പര്യം ചർമ്മത്തിലെ കുരുക്കളും പാടുകളും ജീവിതത്തിലെ പരാജയങ്ങളും തുറന്നു കാണിക്കുന്നതാണ്. മനസിലെ വിഷമങ്ങൾ തുറന്നു പറയാനും ഇവർക്ക് മടിയില്ല.
മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നു പറയുന്നതിലും പ്രൊഫഷണൽ സഹായം തേടുന്നതിലും മുൻപന്തിയിൽ നിൽക്കുന്നത് ജെൻ സിയാണ്. ഇത് അവരെ കൂടുതൽ 'എമ്പതറ്റിക്' അഥവാ സഹാനുഭൂതിയുള്ളവരാക്കുന്നു. പെൺകുട്ടികൾ പല വിഷയങ്ങളിലും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്നവരായി. ജെൻ സി പുലർത്തുന്ന നിലപാടുകൾ ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തുന്നു. തങ്ങളുടെ മൂല്യങ്ങളുമായി ഒത്തുപോകാത്ത കമ്പനികളിൽ ജോലി ചെയ്യാനോ അവരുടെ ഉത്പ്പന്നങ്ങൾ വാങ്ങാനോ ജെൻ സി തയ്യാറല്ലെന്ന് പഠനങ്ങളും പറയുന്നു. രാജ്യ തലസ്ഥാനത്തെ വിറപ്പിച്ച ജൻസി സമരത്തിൽ കൃത്യതയോടെ നിലപാടുകൾ പറയുന്ന പെൺകുട്ടികളെയും നമ്മൾ കണ്ടു.
മാറുന്ന രക്ഷിതാക്കളും
സമൂഹവും
ഒരുകാലത്ത് മകളെ സംരക്ഷിക്കാൻ ചുറ്റും മതിലുകൾ പണിതിരുന്നവർ ഇന്ന് ജനലുകൾ തുറന്നിടുന്നതും ശ്രദ്ധേയമാണ്. നിയന്ത്രണങ്ങൾ അവസാനിച്ചിട്ടില്ല. പക്ഷേ വിശ്വാസം വർദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ കാലത്ത് സാമ്പത്തിക പരിമിതികളും സാമൂഹിക സാഹചര്യങ്ങളും കാരണം ചെയ്യാൻ കഴിയാതെ പോയ പല കാര്യങ്ങളും മക്കളിലൂടെ സാക്ഷാത്കരിക്കുകയാണ് ഇവർ.
“ഞങ്ങൾക്ക് സാധിക്കാത്തത് നീ ചെയ്യണം” എന്ന പ്രോത്സാഹനമാണ് ഇന്ന് പല വീടുകളിലും കേൾക്കുന്നത്. ട്രക്കിംഗ്, സോളോ ട്രാവൽ, വിദേശപഠനം, സ്പോർട്സ്, സംഗീതം, സംരംഭകത്വം. ഏത് മേഖലയിലേക്കും പെൺമക്കളെ ആത്മവിശ്വാസത്തോടെ പറഞ്ഞയക്കുന്ന മാതാപിതാക്കളുടെ എണ്ണവും കൂടുന്നു. “നിനക്ക് പറ്റില്ല” എന്നത് “നിനക്ക് ഇഷ്ടമാണെങ്കിൽ ചെയ്യൂ” എന്നാകുമ്പോൾ, “പോകരുത്” എന്നത് “ശ്രദ്ധിച്ച് പോ” എന്നാകുമ്പോൾ ഒരു തലമുറ മാത്രമല്ല, വിശ്വാസത്തിൽ കെട്ടിപ്പടുക്കുന്ന ഒരു സമൂഹം കൂടി വളരുകയാണ്.
അവനെന്തിന് ജോലി,
ഞാൻ പോറ്റാം
ജെൻസിയുടെയും ജെൻആൽഫയുടെയും വിവാഹക്കാര്യങ്ങളും സ്പെഷ്യലാണ്. പഠനം കഴിഞ്ഞാലുടൻ വിവാഹം എന്ന ചിന്തയ്ക്ക് പകരം, സ്വന്തം കരിയറും വ്യക്തിത്വവും സാമ്പത്തിക സ്വാതന്ത്ര്യവും കെട്ടിപ്പടുക്കാനാണ് ആദ്യം ശ്രമിക്കുന്നത്. 'ആദ്യം ജോലി, പിന്നെ വിവാഹം' എന്ന നിലപാട് സ്വീകരിക്കുന്നതിനൊപ്പം വിവാഹമേ വേണ്ടെന്ന് വയ്ക്കുന്ന പെൺകുട്ടികളുടെ എണ്ണവും കൂടി.
വിവാഹപ്രായവും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന രീതിയിലും മാറ്റമുണ്ട്. വിവാഹത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിലും ഈ മാറ്റം വ്യക്തമാണ്. 'സർക്കാർ ജോലിയുള്ള ചെക്കൻ വേണം", 'നല്ല ശമ്പളമുള്ള വരൻ വേണം" എന്നായിരുന്നു കുടുംബങ്ങളുടെ പ്രധാന ചർച്ചയെങ്കിൽ ഇന്ന് പല പെൺകുട്ടികളും തുറന്നുപറയുന്നത് മറ്റൊന്നാണ്. ''സ്വന്തമായി നല്ല ജോലിയുണ്ട്. അതുകൊണ്ട് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കമ്പോൾ ശമ്പളം മാത്രമല്ല ഞാൻ നോക്കുക. എന്നെ ബഹുമാനിക്കുന്ന ആളാണോ, എന്റെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുന്ന ആളാണോ, ഒരുമിച്ച് ജീവിതം കെട്ടിപ്പടുക്കാൻ തയ്യാറാണോ എന്നതാണ് പ്രധാനം"".
സോഷ്യൽ മീഡിയയിലും സുഹൃത്ത് കൂട്ടായ്മകളിലുമെല്ലാം ഇത്തരം അഭിപ്രായങ്ങൾ ഇന്ന് സർവ്വ സാധാരണമാണ്. ഒപ്പം മറ്റൊരു ചർച്ചയും. '' അവന് ജോലിയില്ലെങ്കിലെന്താ ഞാൻ നോക്കുമല്ലോ, എന്റെ ശമ്പളം കൊണ്ടും ഒരു കുടുംബം മുന്നോട്ടുപോകും"" അടുത്തിടെയൊരു റിയാലിറ്റി ഷോ താരമായ പെൺകുട്ടിയുടെ പ്രസ്താവന സകല മാമൂലുകളേയും തകർക്കുന്നതായിരുന്നു.
ഇതൊന്നും പുരുഷന്മാരെ ചെറുതായി കാണുന്ന സമീപനമല്ല. സാമ്പത്തിക ഉത്തരവാദിത്വം ഇനി പുരുഷന്റെ മാത്രം ബാദ്ധ്യതയല്ലെന്നും കുടുംബജീവിതം രണ്ടുപേരുടെയും പങ്കാളിത്തമാണെന്നും വിശ്വസിക്കുന്ന പുതിയ തലമുറയുടെ കാഴ്ചപ്പാടാണ്.
സ്വാതന്ത്ര്യ വഴിയിലെ
കാരമുള്ളുകൾ
ഈ മാറ്റത്തിന്റെ മറ്റൊരു മുഖവും കാണാതിരിക്കാനാവില്ല. കൂടുതൽ സ്വാതന്ത്ര്യവും കൂടുതൽ അവസരങ്ങളും ലഭിക്കുമ്പോൾ ജെൻസി പെൺപിള്ളേർ തെറ്റായ വഴികളിലേയ്ക്ക് എത്തിപ്പെടുന്നുമുണ്ട്. ലഹരിമരുന്നുകളുടെ ഉപയോഗവും വിതരണ ശൃംഖലകളും, ഓൺലൈൻ ചൂഷണങ്ങളും, തെറ്റായ സൗഹൃദങ്ങളും, എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മോഹവും, ചിലരെ അപകടകരമായ കയങ്ങളിലേക്ക് തള്ളിവിടുകയാണ്. സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള അവകാശമാണെന്ന തെറ്റിദ്ധാരണയും ഓൺലൈൻ അറിവുകളും തെറ്റായ ജീവിതത്തിലേയ്ക്ക് നയിക്കുന്നുണ്ട്. സംസ്ഥാനത്ത് ലഹരിക്കേസുകളിൽ പെൺകുട്ടികൾ പ്രതികളാകുന്നതിന്റെ എണ്ണം ഉയരുകയാണ്. അമ്മയെ അക്രമിച്ച മകളും വഴിയിൽ തല്ലുണ്ടാക്കുന്ന പെൺകുട്ടികളുമൊക്കെ പുതിയ സംഭവമല്ലാതായി.
കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അതിനൊപ്പമുള്ള ഉത്തരവാദിത്തവും ജീവിതബോധവും എത്ര പ്രധാനമെന്ന് കൂടി ഈ സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു. മക്കൾക്ക് സ്വാതന്ത്ര്യം നൽകുക എന്നത് അവരെ കൈവിട്ടുകളയുക എന്നതല്ല. അവരുടെ സുഹൃത്താകുകയും അവർ പറയുന്നത് കേൾക്കുകയും, തെറ്റായ തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ആവശ്യമുള്ളപ്പോൾ കൈപിടിച്ച് നടത്തുകയും ചെയ്യുക എന്നത് രക്ഷിതാക്കളുടേയും ഉത്തരവാദിത്വമാണ്. സ്വാതന്ത്ര്യം എന്നത് അതിരുകളില്ലാത്ത ജീവിതമല്ല; ശരിയും തെറ്റും തിരിച്ചറിയാനുള്ള പക്വതയാണ്. രാത്രി വൈകി പുറത്തിറങ്ങാനും, കൂട്ടുകാരുമൊത്ത് യാത്ര പോകാനും, സോളോ ട്രിപ്പുകൾ നടത്താനും സ്വന്തം ഇഷ്ടപ്രകാരം ജീവിതം തിരഞ്ഞെടുക്കാനുമുള്ള അവകാശത്തിനൊപ്പം തെറ്റിനെ തിരിച്ചറിയാൻ കൂടി കഴിയുമ്പോഴാണ് സ്വാതന്ത്ര്യമെന്ന വാക്കിന് കൂടുതൽ ഭംഗിയുണ്ടാവുക! ഇത് പെണ്ണിന് മാത്രമല്ല. ആണിനും ബാധകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |