SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

കാട്ടാനയെ കൊന്നത് ക്രൂരമായി, ഒരാൾ പ്രതി

ana

കൊച്ചി: കൃഷിയിടത്തിൽ കാട്ടുകൊമ്പനെ ചക്കയിൽ തോട്ട വച്ച് കൊന്ന സംഭവത്തിൽ സ്ഥലമുടമയായ പൂയംകുട്ടി വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയിൽ ശശീന്ദ്രനെ പ്രതിയാക്കി വനംവകുപ്പ് കേസെടുത്തു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 15 വയസ് തോന്നിക്കുന്ന ആനയുടെ ജഡം വായ തകർന്ന നിലയിലാണ്. സ്ഫോടനം നടന്ന ഉടനെ തന്നെ ചരിഞ്ഞതായാണ് നിഗമനം. വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാർ ശനിയാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വായയിൽ നിന്ന് ചക്കയുടെയും സ്ഫോടകവസ്തുക്കളുടെയും അവശിഷ്ടങ്ങൾ കണ്ടെടുത്തു. സ്ഫോടകവസ്തുക്കളുടെ സാമ്പിളുകൾ വിശദപരിശോധനയ്ക്ക് അയച്ചു.

കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള നാലേക്കറോളം വരുന്ന റബർ തോട്ടത്തിലാണ് സംഭവം. ആന ചരിഞ്ഞ പ്രദേശത്ത് പ്ളാവുകളും തെങ്ങും മറ്റു വൃക്ഷങ്ങളുമുണ്ട്. സമീപ പ്രദേശത്ത് തന്നെയാണ് തോട്ടം ഉടമയായ ശശീന്ദ്രനും കുടുംബവും താമസിക്കുന്നത്. ഇയാൾക്കെതിരെ വനംവകുപ്പുമായി ബന്ധപ്പെട്ട വേറെയും കേസുകളുണ്ടെന്നാണ് വിവരം. ആനയുടെ ജഡം ആനക്കുളം വനത്തിൽ തന്നെ സംസ്കരിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.പി. മുരളീദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

• കണ്ണിൽ ചോരയില്ലാതെ

ആനയുടെ ഇഷ്ടഫലമായ ചക്കയ്ക്കുള്ളിൽ തന്നെ തോട്ട വച്ചത് ആസൂത്രിതമായി അതിനെ കൊല്ലാൻ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സംഭവസ്ഥലത്ത് തന്നെ ചരിയുമെന്ന് കരുതിക്കാണില്ല. അല്ലെങ്കിൽ നരകയാതന അനുഭവിച്ച് ചിലപ്പോൾ ദിവസങ്ങളെടുത്താകും അന്ത്യം.

2020ൽ പാലക്കാട് സൈലന്റ് വാലിയിൽ സമാനമായ രീതിയിൽ ഗർഭിണിയായ ആനയെ കൊന്നിരുന്നു. അന്ന് പൈനാപ്പിളിലാണ് തോട്ട വച്ചത്. വായുടെ ഒരു വശം തകർന്ന ആന ദിവസങ്ങൾ അരുവിയിലെ വെള്ളത്തിൽ ഇറങ്ങി നിന്ന ശേഷമാണ് ചരിഞ്ഞത്. ഈ സംഭവം ദേശീയതലത്തിൽ ചർച്ചയാവുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY